കണ്ണൂർ: കർണാടകയിൽ നിന്നും എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവർ പിടിയിൽ. കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ പി മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തളിപ്പറമ്പ് കണ്ടിവാതുക്കലിൽനിന്നാണ് ഇയാളെ പിടിച്ചത്.
രോഗികളുമായി കർണാടകയിലെ ആശുപത്രിയിലേക്കുള്ള യാത്രയുടെ മറവിലാണ് മുസ്തഫ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്. മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മുസ്തഫ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ ആവശ്യക്കാർക്ക് മുസ്തഫ നേരിട്ട് കൈമാറിയിരുന്നില്ല. നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ സഹിതം അയച്ചുകൊടുക്കുന്നതാണ് ഇയാളുടെ രിതീയെന്ന് എക്‌സൈസ് പറഞ്ഞു. മുസ്തഫയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെ തുടർന്ന് മുസ്തഫയെ ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി റംസി പാപ്പിനിശ്ശേരി പറഞ്ഞു.
തളിപ്പറമ്പ് റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി കെ രാജീവന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ രാജേഷ്, പി പി മനോഹരൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ മുഹമ്മദ് ഹാരിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി വി വിജിത്ത്, കലേഷ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
