കൊച്ചി: സ്‌റ്റേഡിയത്തിൽ വീണ് ചികിത്സയിലായിരുന്നപ്പോൾ പ്രസാദമെന്ന പേരിൽ ഹോമിയോ മരുന്ന് ഉപയോഗിച്ചിരുന്നെന്ന് ഉമ തോമസ് എംഎൽഎ. പ്രസാദമാണെന്ന് പറഞ്ഞാണ് റെനെ മെഡിസിറ്റിയിൽ മരുന്ന് എത്തിച്ചതെന്നും ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഈ മരുന്നാണെന്ന് വിശ്വസിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതിയുടെ അഞ്ചാമത് വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ഉമ തോമസ്.
''ഹോസ്പിറ്റലിൽ അവർ അനുവദിക്കില്ലെന്നുള്ളതുകൊണ്ട് ഹോമിയോ മരുന്ന് എത്തിച്ചത് പ്രസാദമാണ്, തീർഥമാണ് ഒന്ന് അമ്മയുടെ മേത്ത് തേയ്ക്കണം എന്ന് പറഞ്ഞിട്ടാണ് എന്റെ ചെവിയുടെ ഭാഗത്ത് തേച്ചത്. പ്രസാദമായതുകൊണ്ട് നാവിൽ കൊടുക്കാൻ പറ്റില്ലെന്ന് അവർ പറഞ്ഞതുകാരണം ചെവിയുടെ ഭാഗത്തും കൈയുടെ ഭാഗത്തും മരുന്ന് തേച്ചിരുന്നുവെന്ന് മകൻ പറഞ്ഞു.
അവിടെ ഒരു സ്‌ട്രെക്ചർ ഒന്നും ഇല്ലാത്തതുകൊണ്ട് കൈയും കാലുമൊക്കെ, പൂച്ചക്കുഞ്ഞിനെയൊക്കെ എടുത്തോണ്ട് പോണപോലെ ആളുകൾ എടുത്ത് പിടിച്ചാണ് പെട്ടെന്ന് എന്നെ ആംബുലൻസിൽ കൊണ്ടുപോകുന്നത്. അവിടെ ഒരു സൗകര്യവും ചെയ്തിട്ടില്ലായിരുന്നു. ലങ്‌സിൽ മുറിവ് ഉണ്ടാവുകയും ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തു. ഹോസ്പിറ്റലിൽ വീണ്ടും എക്‌സ്‌റേ എടുത്ത് കഴിഞ്ഞപ്പോ ഭയങ്കര അത്ഭുതം തോന്നുന്നുവെന്ന് ഡോക്ടർ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്'', ഉമ തോമസ് പറഞ്ഞു.
