വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ; ഒളിവിൽ

തിരുവനന്തപുരം: എംസി റോഡിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ നിർത്താതെ പോയ പാറശാല എസ്എച്ച്ഒ ഇൻസ്‌പെക്ടർ പി അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തു. റൂറൽ എസ്പി കെഎസ് സുദർശന്റെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. അതേസമയം സംഭവത്തിന് പിന്നാലെ എസ്എച്ച്ഒ ഒളിവാലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.


ബംഗളൂരുവിൽ മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചു പോയ അനിൽകുമാർ തിരിച്ചെത്തിയെങ്കിലും സ്റ്റേഷനിലോ എസ്പി ഓഫിസിലോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു റൂറൽ എസ്പി പറഞ്ഞു. ഇടിച്ച വാഹനം അനിൽകുമാറിന്റേതാണെന്നു തെളിഞ്ഞിട്ടുണ്ട്. അപകടമുണ്ടായ ശേഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കാതെ പോയതും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതിരുന്നതും ഗുരുതര കുറ്റമാണെന്ന് എസ്പി പറഞ്ഞു.


ഈ മാസം 7ന് പുലർച്ചെയായിരുന്നു സംഭവം. ചേണിക്കുഴി മേലേവിള കുന്നിൽ വീട്ടിൽ രാജനെയാണ് (59) കാർ ഇടിച്ചത്. കൂലിപ്പണിക്കാരനായ രാജൻ രാവിലെ ചായ കുടിക്കാൻ പോയപ്പോഴാണ് അപകടം. ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ് ഒരു മണിക്കൂറോളം റോഡിൽ കിടന്ന രാജനെ 6 മണിയോടെ പൊലീസ് എത്തി കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു തിരിച്ചറിഞ്ഞത്. കാർ ഓടിച്ചത് അനിൽകുമാറാണെന്നു ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. നിലമേൽ കൈതോട് സ്വദേശിയാണ് അനിൽകുമാർ.

Previous Post Next Post