വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ, രണ്ട് സുപ്രധാന വ്യവസ്ഥകൾ തടഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേയുമായി സുപ്രിം കോടതി. നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിർദേശം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി.


വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ സെക്ഷൻ (3)(ആർ) സ്റ്റേ ചെയ്തത്. നിയമ വ്യവസ്ഥകൾ രൂപീകരിക്കുന്നതുവരെ വഖഫ് ഭേദഗതി നിയമത്തിന്റെ സെക്ഷൻ (3)(ആർ) സ്റ്റേ ചെയ്യുന്നു എന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരമൊരു നിയമത്തിന്റെ അഭാവം ഏകപക്ഷീയമായ അധികാര വിനിയോഗത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.


വഖഫ് വിഷയങ്ങളിൽ ജില്ലാ കലക്ടർമാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന വ്യവസ്ഥകൾക്കുള്ള സ്റ്റേയും തുടരും. കലക്ടർക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ വിധി പ്രസ്താവിക്കാൻ അനുവാദമില്ലെന്നാണ് കോടതിയുടെ നിലപാട്. വഖഫ് തർക്കവിഷയങ്ങളിൽ ട്രൈബ്യൂണൽ വിധി പറയും വരെ മൂന്നാം കക്ഷി അവകാശങ്ങൾ നൽകാൻ കഴിയില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


വഖഫ് സ്ഥാപനങ്ങളിൽ മുസ്ലീങ്ങളല്ലാത്തവരെ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതിയിലെ വ്യവസ്ഥയെക്കുറിച്ചും ഇടക്കാല വിധിയിൽ പരാമർശമുണ്ട്. സംസ്ഥാന വഖഫ് ബോർഡിൽ മൂന്ന് പേരിൽ കൂടുതലും, കേന്ദ്ര വഖ്ഫ് ബോർഡിൽ നാല് പേരിൽ കൂടുതൽ മുസ്ലീം ഇതര വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ കോടതി സ്‌റ്റേ ചെയ്തില്ല. നേരത്തെയുള്ള നിയമത്തിലും ഈ വകുപ്പ് ഉണ്ടായിരുന്നു എന്ന് വിലയിരുത്തിയാണ് നടപടി.


വഖഫ് ഭേദഗതി നിയമം പൂർണമായി സ്റ്റേ ചെയ്യാൻ ആരും ആവശ്യപ്പെട്ടിട്ടില്ല, എന്നാൽ 'ചില വ്യവസ്ഥകൾക്ക് സംരക്ഷണം ആവശ്യമാണെന്നും' വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് എ ജി മാസിയും അടങ്ങുന്ന ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ചത്.

Previous Post Next Post