തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ 'ട്രോളി' മന്ത്രി വീണാ ജോർജ്. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഗർഭസ്ഥാവസ്ഥയിലുള്ള ശിശു മുതൽ, ഒരമ്മയുടെ ഉദരത്തിൽ ശിശു ഉരുവാകുന്നതു മുതൽ ആദ്യത്തെ ആയിരം ദിവസത്തെ പരിചരണത്തിനായി സർക്കാർ പ്രത്യേക പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണെന്ന്' ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞു മുതൽ ആ കുഞ്ഞിന് രണ്ടു വയസ്സാകുന്നതു വരെ, അതിനുശേഷം ആ കുഞ്ഞ് മൂന്നു വയസ്സുമുതൽ അംഗൻവാടിയിലേക്കെത്തുമ്പോൾ പോഷകാഹാരം നൽകിയ സർക്കാർ പരിചരണം ഉറപ്പാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ശിശു മരണ നിരക്കുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ എം വിജിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ആരോഗ്യമന്ത്രി രാഹുലിനെ ട്രോളിയത്. ഭരണപക്ഷ അംഗങ്ങൾ ഡെസ്‌കിൽ അടിച്ച് മന്ത്രിയെ അഭിനന്ദിച്ചു. ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന രാഹുലിൻറെ ഓഡിയോ സംഭാഷണം പുറത്തുവന്നതു വിവാദമായ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ ട്രോൾ.
ശിശു മരണ നിരക്കിൽ അമേരിക്കൻ ഐക്യനാടുകളേക്കാൾ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കയിൽ 5.6 ആണ്. നമ്മുടേത് അഞ്ചാണ്. ചരിത്രത്തിൽ വലിയ അഭിമാനകരമായ നേട്ടമാണിതെന്ന് കാണുന്നു. അതിലെല്ലാവരോടും അകമഴിഞ്ഞ നന്ദി അറിയിക്കുകയാണ്. ശിശു മരണ നിരക്ക് കുറയ്ക്കാൻ ഈ സർക്കാരിന്റെ കാലത്തും കഴിഞ്ഞ സർക്കാരിന്റെ കാലത്തും വലിയ തോതിലുള്ള ഇടപെടലാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യരംഗം മോശമാണെന്ന് വരുത്തിതീർക്കുവാൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 25 ലക്ഷത്തിലേറെ ആളുകൾക്ക് സൗജന്യം ചികിത്സ നൽകിയിട്ടുണ്ട്. നാലു വർഷത്തിനിടെ 7708 കോടി രൂപ സൗജന്യ ചികിത്സയ്ക്കായി നൽകിയിട്ടുണ്ട്. സൗജന്യ മരുന്നിനായി 650 മുതൽ 700 കോടി രൂപ വരെയാണ് കെഎംസിഎല്ലിന് നൽകുന്നത്. ഒമ്പതു വർഷം മുമ്പ് 12 ഡയാലിസിസ് സെന്ററുകളാണ് ഉണ്ടായിരുന്നത്. ഇന്ന് താലൂക്ക് ആശുപത്രി തലം മുതൽ 112 ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ ഉണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
