വിജയുടെ റാലിക്കിടെ വൻ ദുരന്തം, മരണ സംഖ്യ ഉയരുന്നു, മന്ത്രിമാര്‍ സ്ഥലത്തേക്ക്, മുഖ്യമന്ത്രി സ്റ്റാലിൻ നാളെ കരൂരില്‍


തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു.

കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകള്‍ ലഭ്യമാക്കാൻ ആശുപത്രികള്‍ക്ക് നിർദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച്‌ മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരില്‍ എത്തും.

ജനങ്ങള്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സകള്‍ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തില്‍ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാൻ നിർദ്ദേശം നല്‍കി. അവിടത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കാൻ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങള്‍ സഹകരിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു. ട്രിച്ചി, ഡിണ്ടിഗല്‍ ജില്ലാ കളക്ടർമാരോടും കരൂരിലേക്ക് പോകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

നിയന്ത്രിക്കാനാകാതെ ജനസാഗരം

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. കനത്ത തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ വിജയ്ക്ക് താല്‍ക്കാലികമായി പ്രസംഗം നിർത്തേണ്ടി വന്നു. ജനാവലി വർധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് പാർട്ടി പ്രവർത്തകരും കുട്ടികളും ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതോടെ വിജയ് പ്രസംഗം നിർത്തിവെച്ച്‌, ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകള്‍ക്ക് വഴി നല്‍കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, ഒമ്ബത് വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന്, കുട്ടിയെ കണ്ടെത്താൻ സഹായം നല്‍കണമെന്ന് പോലീസിനോടും പ്രവർത്തകരോടും വിജയ് പരസ്യമായി അഭ്യർത്ഥിച്ചു. ഇതിനിടെയാണ് ആളുകള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീണത്.

Previous Post Next Post