മലപ്പുറം: മലപ്പുറം ജില്ലയിൽ മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ വാടകവീട്ടിൽ താമസിക്കുന്ന 7 വയസ്സുകാരൻ ഉൾപ്പെടെ 3 പേർക്കാണ് മലമ്പനി സ്ഥീരീകരിച്ചത്. അതിഥി തൊഴിലാളി കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച മൂന്നുപേരും നാലു ദിവസം മുമ്പാണ് ഉത്തർ പ്രദേശിൽ നിന്നും എത്തിയതെന്നാണ് റിപ്പോർട്ട്.
മലമ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മേഖലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിരോധ ബോധവൽകരണ, ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്‌കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശ വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി.
ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വീട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകി. കൂടുതൽ ശ്രദ്ധ വേണ്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാണിച്ച് അതത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളിൽ വീണ്ടും പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മലമ്പനി രോഗലക്ഷണങ്ങൾ
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെടുന്നു. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. വിറയലോട് കൂടിയ പനി, കുളിര്, തലവേദന, ശരീര വേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്കം, കരൾ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
