പത്തനംതിട്ട: നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പിടിയിൽ. രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറുമാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഇടപെട്ട ബാലാവകാശ കമ്മീഷൻ ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോർട്ട് തേടിയിരുന്നു. കുട്ടിക്കു കൗൺസലിങ് സേവനം ഉറപ്പു വരുത്താൻ ജില്ലാ ശിശുക്ഷേമ ഓഫീസർക്കു നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ട് അത് ചോദിച്ചപ്പോൾ കുട്ടി മർദന വിവരം തുറന്നുപറയുകയായിരുന്നു.
മർദന വിവരം അറിഞ്ഞ അധ്യാപികയാണ് പ്രധാന അധ്യാപകനെ വിവരം അറിയിച്ചത്. സ്‌കൂൾ ലീഡറായ പെൺകുട്ടി രാവിലെ നടന്ന ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് അധ്യാപകരും പിടിഎ ഭാരവാഹികളും കവിളിൽ അടിയേറ്റ പാടുകൾ കണ്ടത്. തുടർന്നാണ് കുറിപ്പു കണ്ടതും പൊലീസിൽ വിവരം അറിയിച്ചതും.