കൊച്ചി:നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും ആവർത്തിച്ചാൽ പിഴത്തുക വർധിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കണം. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു.
ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമയക്രമം പാലിക്കാൻ ബസുകൾ മരണപ്പാച്ചിൽ നടത്തുകയാണെന്നും ഔദ്യോഗിക വാഹനത്തിൽ പോകുന്നതിനിടെ സ്വകാര്യ ബസുകൾ തന്നെയും വേട്ടയാടിയിട്ടുണ്ടെന്നും ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. നഗരപ്രദേശങ്ങളിൽ അഞ്ചു മിനിറ്റും ഗ്രാമ പ്രദേശങ്ങളിൽ 10 മിനിറ്റും ബസ്സുകൾക്കിടയിൽ ഇടവേള വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ബസുകളുടെ നിയമലംഘനങ്ങളിൽ പതിനായിരത്തിലേറെ കേസുകൾ എടുത്തിട്ടുണ്ടെന്നും 18 ലക്ഷത്തിലേറെ പിഴ ചുമത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ബസുകളുടെ അമിതവേഗത കാരണം രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷയം കോടതി പരിഗണിച്ചത്. കൊച്ചി നഗരത്തിൽ ഗോവിന്ദ് എസ് ഷേണായി എന്ന വിദ്യാർഥിയും കളമശേരിയിൽ സ്വിഗ്ഗി ജീവനക്കാരനായ മുഹമ്മദ് സലിം എന്നയാളുമാണ് മരിച്ചത്.