തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായർ അവധികൾ ഒഴിവാക്കിയത്. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്.
27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേർക്കാൻ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമർപ്പിച്ചു. 2025 ജൂലായ് 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
2025 ജനുവരി ഒന്നിനോ മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങൾ പ്രവൃത്തിദിനമാക്കാൻ നിർദ്ദേശം നൽകിയത്. ഈ ദിവസങ്ങളിൽ ഓഫീസിൽ ഹാജരാകുന്ന അപേക്ഷകർക്ക് ഹിയറിംഗിനും ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുൾപ്പെടെ വോട്ടർപട്ടികപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികൾക്കും സൗകര്യമൊരുക്കണമെന്നാണ് നിർദേശം.