'ആളുകളെ വിലയ്ക്കെടുക്കുന്നു, കേരള മോഡലിനെ തകർക്കാൻ ശ്രമം; പിന്നിൽ കോര്‍പ്പറേറ്റുകള്‍'

കണ്ണൂര്‍: കോര്‍പറേറ്റ് ഭീമന്‍മാരുടെ ഇടപെടലിന്റെ ഭാഗമാണ് കേരളത്തിലെ ആരോഗ്യമേഖലയെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


നല്ല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളപ്പോള്‍ എന്തിന് സ്വകാര്യആശുപത്രികളിലേക്ക് പോകണമെന്നാണ് ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്. ഇത് മറികടക്കാന്‍ എവിടെ പിടിക്കണമെന്ന് കുത്തകഭീമന്മാര്‍ക്ക് അറിയാം. വിലയ്‌ക്കെടുക്കേണ്ടവരെ വിലയ്‌ക്കെടുത്തും ഒന്നിനുപിറകെ ഒന്നായി കഥകള്‍ മെനഞ്ഞും സംസ്ഥാനത്തെ ആരോഗ്യരംഗം ഒന്നുമല്ലെന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


' ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യം കോര്‍പറേറ്റ് ഭീമമന്‍മാര്‍ക്ക് രുചിക്കില്ല എന്നതിനാലാണിത്. കോര്‍പറേറ്റുകളുടെ അച്ചാരം വാങ്ങി നടത്തുന്ന ഈ രാഷ്ട്രീയക്കളി എല്ലാവരും തിരിച്ചറിയുമെന്നാണ് കരുതുന്നത്. കേരള മോഡലിനെ തകര്‍ക്കാര്‍ ശ്രമിക്കുന്നവരെ നാടും നാട്ടുകാരും ഒറ്റപ്പെടുത്തു'മെന്നുംs മുഖ്യമന്ത്രി പറഞ്ഞു.


'സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം അതിഭീമമായി വര്‍ധിക്കുന്നു. സൂപ്പര്‍ സ്‌പെഷാലിറ്റി പോലെ രാജ്യാന്തര ഭീമന്‍മാര്‍ വന്ന് കയ്യടക്കിയിട്ടുള്ള ആശുപത്രികളിലേക്കു പോകുന്നവര്‍ അമിതമായ ഫീസ് ചോദ്യം ചെയ്യുന്ന നില വരും. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു പോയാലോ എന്ന് ആലോചിക്കുന്നുവെന്ന് കേരളത്തിലെ അതിസമ്പന്നരില്‍ ചുരുക്കം ചിലരില്‍ ഒരാള്‍ തന്നോടു പറഞ്ഞു. പിശുക്കുകൊണ്ട് പോകുന്നതാണ് എന്ന് നാട്ടുകാര്‍ പറയുമല്ലോ എന്നു കരുതിയാണ് പോകാത്തതെന്നും' അദ്ദേഹം പറഞ്ഞു.


'കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ രാജ്യാന്തര കമ്പനികള്‍ സ്വന്തമാക്കുന്നു. ബോര്‍ഡും ജീവനക്കാരും പഴയതായിരിക്കും. നിരക്ക് പുതിയതാകും. ലാഭം വര്‍ധിപ്പിക്കാനുള്ള ഇടം എന്ന തരത്തിലേക്ക് ആശുപത്രി മാറി. കാശ് ഈടാക്കാന്‍ പറ്റിയ ഏതെല്ലാം പരിശോധന ഉണ്ടോ അതെല്ലാം നടക്കട്ടെ എന്ന നിലയാണ്. ടാര്‍ഗറ്റും ക്വോട്ടയും നിശ്ചയിച്ചു നല്‍കുകയാണ്. കോവിഡിന്റെ സമയത്തുപോലും ചികിത്സാ മേഖലയില്‍ കേരളം മികച്ചു നിന്നു. ബെഡുകളും വെറ്റിലേറ്ററുകളും ഇവിടെ ഒഴിവുണ്ടായിരുന്നു. ലോകത്തിന്റെ പല രാജ്യങ്ങള്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത്. ഏതു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലും ലഭിക്കുന്ന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കാനായി' മുഖ്യമന്ത്രി പറഞ്ഞു.


Previous Post Next Post