'ആത്മഹത്യ ചെയ്‌തോളൂ', വാട്‌സ്ആപ്പ് ചാറ്റുകളും മർദിച്ചതിന്റെ തെളിവുകളും പൊലീസിന്; വിദ്യാർത്ഥിനിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം

കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് കോതമം​ഗലം പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോന എൽദോസിന്റെ മരണത്തിൽ സുഹൃത്ത് റമീസിനെതിരെ വാട്‌സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്‌തോളാനായിരുന്നു റമീസിന്റെ മറുപടി. സോനയെ മർദിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളിൽ നിന്നാണ് പൊലീസിന് തെളിവുകൾ ലഭിച്ചത്.


റമീസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. റമീസിനെ നേരത്തെ അനാശാസ്യത്തിന് ലോഡ്ജിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്. ലഹരി കൈവശം വെച്ചതിനും റമീസിനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞപ്പോഴാണ് മതം മാറാനുള്ള തീരുമാനത്തിൽ നിന്നും സോന പിന്മാറിയതെന്നും ബന്ധുക്കൾ പറഞ്ഞു. റമീസിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സോനയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും വീട്ടുകാർ ആരോപിക്കുന്നു.


രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോനയെ റമീസ് വീട്ടിലെത്തിക്കുന്നത്. തുടർന്ന് മതം മാറണമെന്ന് നിർബന്ധിച്ചു. വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു. മതംമാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു മർദനം. പൊന്നാനിയിൽ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റർ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. അയാളുടെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.


മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയാണ് മരിച്ച സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് നേരത്തെ പുറത്തു വന്നിരുന്നു. സോനയുടെ ആത്മഹത്യക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന തന്നോട് മതം മാറാൻ നിർബന്ധിച്ചുവെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു. റമീസിന്റെ വീട്ടുകാരെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.


Previous Post Next Post