അവധിക്കാല മാറ്റം; മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി, ഗുണ-ദോഷങ്ങള്‍ ചര്‍ച്ചയും

സംസ്ഥാനത്ത് സ്കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

മഴക്കാലത്ത് മലയോര പ്രദേശത്തും, തീരദേശത്തുമുള്ള കുട്ടികള്‍ക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടാണ്. കനത്ത മഴ കണക്കിലെടുത്തുള്ള നിർദ്ദേശം മുന്നോട്ട് വെക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികരണങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വേനല്‍ക്കാലത്ത് അവധി നല്‍കുന്ന രീതിക്കും വ്യക്തമായ കാരണങ്ങളുണ്ട്. ഗുണ-ദോഷങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം എല്ലാവരുടെയും സമ്മതമുണ്ടെങ്കില്‍ മാത്രമേ നിര്‍ദേശം നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ പതിറ്റാണ്ടുകളായി ഏപ്രില്‍- മെയ് മാസങ്ങളിലാണ് മധ്യവേനലവധി. ജൂണില്‍ പുതിയ അധ്യയന വർഷം തുടങ്ങും. വേനലവധി എന്ന പേരിലുള്ള അവധിക്കാലം മാറ്റാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തില്‍ വലിയ ചർച്ചയാണ് നടക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് അവധിക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കുട്ടികള്‍ക്കുള്ള അപകട ഭീഷണി മാറ്റാനുമാണ് മന്ത്രിയുടെ ബദല്‍ നിർദ്ദേശം. അവധിമാറ്റത്തോട് സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികള്‍ക്കിടയിലുള്ളത്. എന്നാല്‍ നിര്‍ദേശം ശുദ്ധവിഡ്ഢിത്തരമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ പ്രതികരണം. വിദ്യാഭ്യാസ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ മന്ത്രി മനസ്സില്‍ തോന്നുന്നത് പറയുന്നുവെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടന കെപിഎസ് ടി എ വിമർശിക്കുന്നു. കേരളത്തിൻ്റെ ഭൂ പ്രകൃതിയും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്തുള്ള അക്കാദമിക് കലണ്ടർ മാറ്റാൻ അനുവദിക്കില്ലെന്നാണ് നിലപാട്.

ഏപ്രില്‍-മെയ് മാസങ്ങളിലെ കൊടും ചൂടാണ് എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്. 40 ഡിഗ്രി വരെ എത്തുന്ന ചൂടില്‍ ക്ലാസ് വേണോ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. നീറ്റ് അടക്കമുള്ള പ്രധാന ദേശീയ പ്രവേശ പരീക്ഷകള്‍ ഏപ്രില്‍- മെയ് മാസങ്ങളിലുള്ളത് മറ്റൊരു പ്രശ്നം. ജൂണില്‍ പുതിയ അക്കാഡമിക് വർഷം ദേശീയ തലത്തില്‍ തുടങ്ങുന്നുണ്ട്. സിയുഇടി കോഴ്സുകളിലേക്ക് അടക്കം ഈ കാലയളവിലാണ് പ്രവേശനം. ദേശീയ തലത്തിലെ അക്കാഡമിക് ടൈം ടേബിളിന് വിരുദ്ധമായി കേരളം അവധി മാറ്റിയാല്‍ ഇവിടെ നിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിച്ചേക്കാം. ആദ്യം അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. പിന്നീട് വിദ്യാർത്ഥി സംഘടനകളുടെയും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞ ശേഷമാകും മാറ്റം വേണോ എന്നതില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് മന്ത്രി വ്യക്തമാക്കുന്നു.
Previous Post Next Post