കോട്ടയം: കോട്ടയം പാലായിൽ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് മരണം. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്. പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ കാർ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ച് മതിലിൽ ഇടിച്ചാണു നിന്നത്. പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാലു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്കു പോകുകയായിരുന്നു ഇവർ.
സ്‌കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്കു പോകുകയായിരുന്നു. അപകടത്തിൽ ജോമോളുടെ ഏകമകൾ അന്നമോൾ(12)ക്ക് ഗുരുതരമായി പരുക്കേറ്റ് കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലാ സെന്റ് മേരീസ് സ്‌കൂളിൽ ആറാംക്ലാസ് വിദ്യാർഥിയായ അന്നമോളെ സ്‌കൂളിൽ വിടാൻ പോകുകയായിരുന്നു ജോമോൾ. ധന്യ പാലായിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കൾ: ശ്രീനന്ദൻ, ശ്രീഹരി. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.