കൊല്ലം: കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. മതിയായ ഉയരത്തിൽ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈൻ എന്നും ലൈൻ താഴ്ന്ന് കിടന്നിട്ടും മതിയായ നടപടി സ്വീകരിക്കാതിരുന്നതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായും മന്ത്രി പ്രതികരിച്ചു. സ്‌കൂളിൽ ഉണ്ടായ അപകടം കെഎസ്ഇബി അന്വേഷിക്കും. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. അപകടത്തിന് ഇടയായ ഷെഡ് കെട്ടുമ്പോൾ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.
അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. വിശദമായ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വേണ്ട ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. സ്‌കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന് കുറ്റപ്പെടുത്തിയ മന്ത്രി അനാസ്ഥ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. സ്‌കൂൾ കെട്ടിടത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ കടന്നുപോകാൻ പാടില്ല. ഇത്തരം ലൈനുകൾ നീക്കാൻ നിർദേശം നൽകിയിരുന്നു. ഈ കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
''സ്‌കൂളിലെ ഹെഡ് മാസ്റ്ററും മറ്റ് അധികാരികളും ഈ വൈദ്യുതി ലൈൻ എന്നും കാണുന്നതല്ലേ. ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഇവരല്ലേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്ക് പരിശോധന നടത്താൻ കഴിയില്ല. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ സ്‌കൂൾ അധികൃതർക്ക് ബാധ്യതയുണ്ട്. ഒരു മകനാണു നഷ്ടപ്പെട്ടത്. അനാസ്ഥയുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കൊല്ലം അപകടത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അപകടത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നാളെ കൊല്ലത്ത് വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെ എസ് യു, എബിവിപി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. അപകടത്തിൽ സർക്കാർ ഉടൻ നടപടി എടുക്കണം എന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. സ്‌കൂൾ മാനേജ്‌മെന്റിനാണ് അപകടത്തിന്റെ ഉത്തരവാദിത്തമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.