കാൽ തെന്നിയപ്പോൾ കയറിപ്പിടിച്ചത് വൈദ്യുതി ലൈനിൽ, നൊമ്പരമായി മിഥുൻ; പരസ്പരം പഴിചാരി സ്‌കൂൾ അധികൃതരും കെഎസ്ഇബിയും

 

കൊല്ലം: തേവലക്കരയിൽ നോവായി എട്ടാം ക്ലാസുകാരൻ മിഥുന്റെ മരണം. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണപ്പോൾ മിഥുൻ അതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെരുപ്പ് എടുക്കുന്നതിനിടെ കാൽ തെറ്റിയപ്പോൾ അബദ്ധത്തിൽ മുകളിലൂടെ പോയിരുന്ന വൈദ്യുതി ലൈനിൽ കയറി പിടിക്കുകയായിരുന്നു. ഇതോടെയാണ് ഷോക്കേറ്റത്.


മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ട് വർഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിർമിച്ചപ്പോൾ ലൈൻ തകരഷീറ്റിന് തൊട്ട് മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിനു മുകളിലേക്ക് ഇറങ്ങാൻ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുൻ ക്ലാസിനുള്ളിൽനിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോൾ ഷീറ്റിൽനിന്ന് തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. വെദ്യുതി ലൈനിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് സ്‌കൂൾ അധികൃതർ മിഥുനെ കണ്ടത്.


സ്‌കൂളിൽ പുതുതായി സൈക്കിൾ ഷെഡ് നിർമ്മിച്ചതിന് പിന്നാലെ ലൈൻ മാറ്റാൻ നേരത്തെ തന്നെ കെഎസ്ഇബിയിൽ അപേക്ഷ കൊടുത്തിരുന്നെന്നാന് സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ സ്‌കൂൾ മാനേജ്‌മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.


സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥിയുടെ മരണം അതീവ ദുഃഖകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.


സംഭവമറിഞ്ഞെത്തിയ അധ്യാപകർ ഓടിയെത്തി അകലെയുള്ള ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി രക്ഷിക്കാൻ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികൾ നീക്കി ഫീഡർ ഓഫ് ചെയ്തു. അധ്യാപകർ മുകളിൽ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി കമ്പി ഏറെ നാളുകളായി കടന്ന് പോയിരുന്നതായും സ്‌കൂൾ അധികൃതരുടെയും കെഎസ്ഇബി അധികൃതരുടെയും അനാസ്ഥയാണെന്നാണ് അപകടത്തിന് കാരണമെന്ന വിമർശനം ഉയരുന്നത്.


Previous Post Next Post