പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകൽ സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേർ ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുണ്ട്. നാട്ടുകൽ കിഴക്കുംപുറം മേഖലയിലെ മൂന്നുകിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോണായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ ബാധിച്ച നാട്ടുകൽ സ്വദേശിനിയായ 38 കാരി ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവർക്ക് പനി ആരംഭിച്ചത്. ഇവർ മൂന്നുസ്ഥലങ്ങളിലാണ് ചികിത്സ തേടിയത്. ആദ്യം വീടിന് സമീപത്തുള്ള പാലോട്, തുടർന്ന് കരിങ്കൽ അത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു.
രോഗശമനം ഉണ്ടാകാതിരുന്നതോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ കണ്ടെത്തിയത്. തുടർന്ന് സ്ഥിരീകരണത്തിനായി സാംപിൾ പൂനെ നാഷണൽ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്.
മക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. സമീപത്തു തന്നെയാണ് ബന്ധുവീടുകൾ. അതുകൊണ്ട് തന്നെ ഹൈ റിസ്ക് പട്ടികയിൽ നൂറിലേറെ പേർ ഇടംപിടിച്ചിട്ടുണ്ട്. ഈ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകരയിലെ 7,8,9,11 വാർഡുകൾ, കരിപ്പുഴ പഞ്ചായത്തിലെ 17,18 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.