തൊടുപുഴ: സംസ്ഥാനത്ത് കാട്ടാനക്കലിയിൽ ഒരാൾ കൂടി മരിച്ചു. ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്.
മതമ്പയിൽ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. ടാപ്പിങ് തൊഴിലിൽ ഏർപ്പെടുന്നതിനിടെ എസ്റ്റേറ്റിൽ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കാലങ്ങളായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ട്. കൊമ്പൻപാറയിൽ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് ഈ സ്ഥലത്തിന് സമീപത്തുള്ള പ്രദേശത്ത് വച്ചാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് ഫെൻസിങ് സ്ഥാപിക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സുരക്ഷാ നടപടികൾ ഇല്ലാത്തതാണ് വീണ്ടും ആളപായം ഉണ്ടാവാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.