കൊച്ചി: അറബിക്കടലിൽ കേരള തീരത്തിന് സമീപം തീപിടിച്ച വാൻ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോർഡർ(വിഡിആർ) വിവരങ്ങൾ വീണ്ടെടുത്തു. കപ്പൽ അപകടത്തിന്റെ കാരണം എന്തെന്ന് കണ്ടെത്തുന്നതിൽ ഈ വിവരങ്ങൾ നിർണായകമാണ്. 8 മണിക്കൂർ ദൈർഘ്യമുള്ള സുപ്രധാന ഡേറ്റ പരിശോധിക്കുന്നതോടെ അപകട കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ജൂൺ ഒമ്പതിനായിരുന്നു കണ്ണൂർ അഴിക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയായി കപ്പലിന് തീ പിടിച്ചത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോർഡറിലെ വിവരങ്ങൾ സാങ്കേതിക പ്രതിസന്ധികൾ മൂലം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. സിംഗപ്പുർ പതാകയുള്ള കപ്പലിന്റെ വിഡിആറിലെ വിവരങ്ങൾ കപ്പൽ ഉടമകൾ മർക്കന്റൈൽ മറീൻ വിഭാഗത്തിന് കൈമാറി. കപ്പൽ അപകടത്തിൽപ്പെട്ട സാഹചര്യം, ക്യാപ്റ്റൻ നൽകിയ നിർദേശങ്ങൾ, ആദ്യഘട്ട രക്ഷാപ്രവർത്തനം എന്നിവയുടെ വിവരങ്ങൾ ലഭിക്കും.
കപ്പൽ നിലവിൽ നിലവിൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തെത്തിച്ചിട്ടുണ്ട്. കപ്പലിന്റെ നിയന്ത്രണാധികാരം പൂർണമായും ഇന്ത്യ കപ്പൽ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ശ്രീലങ്കൻ തീരത്ത് അടുപ്പിക്കാനുള്ള ചർച്ചകൾ കപ്പൽ കമ്പനി നടത്തിവരികയാണ്. കപ്പൽ ശ്രീലങ്കൻ തീരത്ത് അടുപ്പിക്കാനും ശ്രമം തുടങ്ങി. കപ്പൽ കമ്പനി ഇതിനായി ശ്രീലങ്കൻ സർക്കാരുമായി സംസാരിച്ച് വരികയാണ്. ഇന്നർ ഡെക്കിലെ ഉൾപ്പെടെ തീ ഏറെക്കുറെ പൂർണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. എൻജിൻ റൂമിലും അറകളിലും വെള്ളം കയറുന്നത് കപ്പൽ മുങ്ങുമെന്ന ആശങ്കയുണ്ടാക്കിയിരുന്നു.