തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. വീണ ജോർജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമർശിച്ചുമായിരുന്നു മന്ത്രി സംസാരിച്ചത്.
'സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാരും സാധാരണക്കാരുമെല്ലാം ചികിത്സക്ക് പോകും. എവിടെയാണോ നല്ല ട്രീറ്റ് മെന്റ് കിട്ടുക. അവിടെ പോകും. മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് പോകുന്ന മന്ത്രിമാർ എത്രയുണ്ട്. ഞാൻ പോയത് മെഡിക്കൽ കോളജിലാ. ഡെങ്കിപ്പനി വന്നപ്പോൾ സർക്കാർ ആശുപത്രിയിലായിരുന്നു. അന്നു മരിക്കാൻ സാധ്യത വന്നപ്പോൾ എന്നെ അമൃത ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ശുപാർശ ചെയ്തു. അവിടെ ചെന്നപ്പോൾ പതിനാല് ദിവസം ബോധമില്ലായിരുന്നു. അപ്പോ ഞാൻ രക്ഷപ്പെട്ടു. അപ്പോൾ അമൃത ഹോസ്പിറ്റൽ മോശമാണോ?. അതൊക്കെ നാട്ടിൽ വ്യവസ്ഥാപിതമായ കാര്യമാണ്. ഹോസ്പിറ്റൽ അത് എവിടെയും പോകാം.'
'സ്വകാര്യ മേഖലയിൽ കൂടുതൽ ടെക്‌നോളജിയുള്ള ആശുപത്രിയുണ്ട്. അത്രയും ചിലപ്പോൾ സർക്കാർ ആശുപത്രിയലുണ്ടാവില്ല. കൂടുതൽ ചികിത്സ എവിടെ കിട്ടുമോ അപ്പോൾ അവിടെ പോകണം. ഇവിടുത്തെ പ്രശ്‌നം സാധാരണക്കാർ ആശ്രയിക്കുന്ന പൊതുജനാരോഗ്യമേഖലയെ തകർക്കാൻ ശ്രമിക്കുന്ന ഗൂഢാലോചനയാണ്. അതിനകത്ത് വീണാ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ അവരെന്ത് ചെയ്തു?. അതുകൊണ്ടല്ലേ എല്ലാവരും ഇറങ്ങിയിരിക്കുന്നത്?. അതൊന്നും ഞങ്ങൾ അംഗീകരിക്കില്ല. വീണാ ജോർജിനെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കും' - സജി ചെറിയാൻ പറഞ്ഞു
വിമാന അപകടത്തെ തുടർന്ന് വ്യോമയാന മന്ത്രി രാജിവച്ചോ?. ആരോഗ്യമേഖല വെന്റിലേറ്ററിൽ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണ്. സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണ്. വീണ ജോർജിനെതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണ് ഇതൊക്കെ. പ്രതിപക്ഷത്തിന് വട്ടു പിടിച്ചിരിക്കുകയാണ്. അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണിത്. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരുമെന്നതിന്റെ വെപ്രാളമാണ് യുഡിഎഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാർ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.