'ടിവിക്കും സോഷ്യല്‍ മീഡിയക്കും പുറത്തും ആളുകളുണ്ട്'; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; സാറെ എന്ന് വിളിക്കേണ്ടെന്ന് പിജെ കുര്യന്‍

പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെതിരായ തന്റെ വിമർശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതിൽ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. യോഗത്തിൽ പറഞ്ഞത് സദുദ്ദേശ്യപരമായ നിർദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കണമെങ്കിൽ ഓരോ പഞ്ചായത്തിലും കമ്മിറ്റികൾ വേണം. സമരത്തിൽ പങ്കെടുത്താൽ ടിവിയിൽ വരും. അതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും കുര്യൻ പറഞ്ഞു.


അത് പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണെന്നും കുര്യൻ പറഞ്ഞു. അതിൽ എവിടെയാണ് ദോഷമെന്ന് അറിയില്ല. ആരെയും വിമർശിച്ചിട്ടില്ല. പാർട്ടിയുടെ താത്പര്യം നോക്കി ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും തന്റെ അഭിപ്രായം ഇതാണ്. ടിവിക്കും സോഷ്യൽമീഡിയക്കും പുറത്തുമുള്ള നാൽപ്പത് ശതമാനം പേരെ ആര് അഡ്രസ് ചെയ്യുമെന്നും കുര്യൻ ചോദിച്ചു.


ചിലയിടങ്ങളിൽ ഒരു ബൂത്തിൽ ഒരാൾ പോലുമില്ല. അത് പരിഹരിക്കേണ്ടത് യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്. സിപിഎമ്മിന് ശക്തമായ കേഡർ പാർട്ടിയാണ് ആ നിലയിലേക്ക് കോൺഗ്രസിനെ കൊണ്ടുപോകേണ്ടത് യൂത്ത് കോൺഗ്രസ് ആണ്. മുൻപ് അങ്ങനെയായിരുന്നു. ഇന്ന് അങ്ങനെയാണേ?. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്റെ ജില്ലയിൽ മൂന്ന് യൂത്ത് കോൺഗ്രസുകാർ മത്സരിച്ചപ്പോൾ ആരെങ്കിലും ജയിച്ചോയെന്നും കുര്യൻ ചോദിച്ചു


സീനിയർ നേതാവെന്ന നിലയിൽ പാർട്ടി പ്രവർത്തകരെ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. താൻ കേന്ദ്രമന്ത്രി ഉൾപ്പെടെ ആയ ആളാണ്. മറ്റ് നേതാക്കളെ പോലെ തനിക്ക് ഡൽഹിയിലോ തിരുവനന്തപുരത്തോ താമസിക്കാമായിരുന്നു. താൻ അത് ചെയ്യാതെ ഇപ്പോഴും നാട്ടിൽ തന്നെ തുടരുകയാണെന്നും കുര്യൻ പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഏതാണ്ട് 20 ശതമാനം ആളുകൾ കാണും. അതിൽ പത്ത് ശതമാനം പുറത്താണ്. താൻ ഒരുകാലത്തും അത് ശ്രദ്ധിക്കാറില്ല. തന്നെ സാറെ എന്ന് വിളിക്കാൻ ആരോടും പറഞ്ഞിട്ടില്ല. തന്നെ കുര്യൻ എന്ന് വിളിച്ചാൽ മതി. അല്ലെങ്കിൽ എങ്ങനെ വേണമെങ്കിലും വിളിക്കാം. ഇനി എടോ എന്നുവേണമെങ്കിലും വിളിക്കാം. ചിലർ കുര്യൻ സാറെ എന്നുവിളിക്കുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണെന്നും പിജെ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.

Previous Post Next Post