തിരുവനന്തപുരം: നെടുമങ്ങാട് വേങ്കവിളയിലെ നീന്തൽ കുളത്തിൽ കുട്ടികൾ മുങ്ങി മരിച്ചു. പതിമൂന്നും പതിനാലും വയസ്സുളള ആരോമൽ, ഷിനിൽ എന്നീ വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. നീന്തലറിയാത്ത ഇവർ കുളത്തിലിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ആനാട് പഞ്ചായത്തിലെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകീട്ടും ഇവിടെ കുട്ടികൾക്ക് നീന്തൽ പരീശീലനം നൽകാറുണ്ട്. അതിന് പഞ്ചായത്ത് പരിശീലകരെയും വച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ഇരുവരും ഇവിടെ നീന്താൻ ഇറങ്ങുകയായിരുന്നു. ആ സമയത്ത് ആരും പരിശീലകരോ മറ്റ് ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
ശബ്ദം കേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികളായ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.