ബംഗളൂരുവിൽ തെരുവുനായ്ക്കൾക്ക് ചിക്കനും ചോറും, പദ്ധതിയുമായി കോർപ്പറേഷൻ; അക്രമാസക്തി കുറയുമെന്ന് വാദം

 

ബംഗളൂരു: ബംഗളൂരു നഗരത്തിലെ തെരുവുനായകൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്ന പദ്ധതിയുമായി കോർപ്പറേഷൻ. തെരുവുനായകൾ അക്രമാസക്തമാകുന്നത് കുറച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ബൃഹത് ബംഗളൂരു മഹാനഗര പാലിക പുതിയ പദ്ധതിക്ക് രൂപം നൽകിയത്.


പ്രതിദിനം തെരുവുനായകൾക്ക് 'സസ്യേതര' ഭക്ഷണം നൽകുന്നതാണ് പദ്ധതി. ദിവസം ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നൽകാനാണ് തീരുമാനം. തുടക്കത്തിൽ നഗരത്തിലെ 5000 തെരുവുനായകൾക്ക് ഭക്ഷണം ലഭിക്കും. ബംഗളൂരു നഗരത്തിൽ ഒന്നടങ്കം 2.8 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. ഓരോ നായയുടെയും ഭക്ഷണത്തിൽ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ അടങ്ങിയിരിക്കണമെന്നാണ് നിർദേശം.


22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരുവർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചത്. നേരത്തേയും നഗരത്തിലെ തെരുവുനായകൾക്ക് ബിബിഎംപി ഭക്ഷണം എത്തിച്ചുനൽകിയിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് സസ്യേതരഭക്ഷണം പാകംചെയ്തുനൽകുന്നത്.


തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണംനൽകാൻ തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മിഷണർ സുരാൽകർ വ്യാസ് പറഞ്ഞു. ആനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശങ്ങളും മൃഗസംരക്ഷണ മാർഗരേഖയും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും പറഞ്ഞു.

നഗരത്തിന്റെ എട്ടുസോണുകളിൽ ഓരോസോണിനും 36 ലക്ഷം രൂപവീതം അനുവദിക്കും. ഓരോസോണിലും നൂറുവീതം കേന്ദ്രങ്ങളിൽ ഭക്ഷണവിതരണം നടക്കും. ഓരോകേന്ദ്രത്തിലും 500 നായകൾക്ക് ഭക്ഷണം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നഗരവാസികൾ പദ്ധതിയോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. നല്ലകാര്യമെന്ന് മൃഗസ്നേഹികൾ പറയുമ്പോൾ അനാവശ്യചെലവാണ് നടത്തുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനുപകരം അവയെ പോറ്റാൻ പൊതു ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ നീക്കിവയ്ക്കുന്നു എന്നാണ് ആക്ഷേപം.

Previous Post Next Post