ബംഗളൂരു: സ്‌കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി. ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 1998നും 2014നും ഇടയിലായിരുന്നു സംഭവം.
സംഭവത്തിൽ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകൾക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോൾ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ധർമ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്‌കൂൾ വിദ്യാർഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് ഇയാൾ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ധർമസ്ഥല പൊലീസ് പറഞ്ഞു. തന്റെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന ആവശ്യപ്പെട്ട അദ്ദേഹം തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ കുഴിച്ചുമൂടിയതിന്റെ ഫോട്ടോകളും അദ്ദേഹം പൊലീസിന് നൽകി.
താൻ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വർഷം മുൻപ് കുടുംബത്തോടൊപ്പം ധർമ്മസ്ഥല വിട്ടതായും ദിവസവും കൊല്ലപെടുമെന്ന ഭയം തന്നെ വേട്ടയാടിയതായും അദ്ദേഹം പറയുന്നു. 'ദലിത് കുടുംബത്തിൽ ജനിച്ച ഞാൻ 1995 മുതൽ 2014 ഡിസംബർ വരെ ധർമ്മസ്ഥല ക്ഷേത്രത്തിന് കീഴിൽ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അതിനുമുൻപ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തിൽ താൻ നിരവധി മൃതദേഹങ്ങൾ കണ്ടു, അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു, മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളിൽ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 1998ൽ, എന്റെ സൂപ്പർവൈസർ മൃതദേഹങ്ങൾ രഹസ്യമായി സംസ്‌കരിക്കാൻ എന്നോട് നിർദ്ദേശിച്ചു. ഞാൻ വിസമ്മതിക്കുകയും പോലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോൾ, ക്രൂരമായി ആക്രമിക്കപ്പെട്ടു,' അദ്ദേഹം പരാതിയിൽ പറഞ്ഞു.
തന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. 'മൃതദേഹങ്ങളിൽ പലതും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെതായിരുന്നു. അതിൽ ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടി. 2010-ൽ കല്ലേരിയിലെ ഒരു പെട്രോൾപമ്പിന് 500 മീറ്റർ അകലെ 12 നും 15 നും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. അവൾ സ്‌കൂൾ യൂണിഫോം ധരിച്ചിരുന്നു, അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ല, ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെയും പാടുകൾ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂൾ ബാഗിനൊപ്പം കുഴിച്ചിടാൻ എന്നോട് ആവശ്യപ്പെട്ടു. മറ്റൊരു കേസിൽ, 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആ മൃതദേഹം കുഴിച്ചുമൂടാൻ എന്നോട് ആവശ്യപ്പെട്ടു. ധർമ്മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് ഞാൻ സാക്ഷിയായിരുന്നു. നിരവധി മൃതദേഹങ്ങൾ കുഴിച്ചിടാൻ എന്നെ നിർബന്ധിച്ചു, അവയിൽ ചിലത് കത്തിച്ചു'- അദ്ദേഹം പറഞ്ഞു.
'2014-ൽ, എന്റെ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ ഒരാളെ എന്റെ സൂപ്പർവൈസറിന് അറിയാവുന്ന ഒരാൾ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് പിന്നാലെ ഞങ്ങൾ ധർമസ്ഥലയിൽ നിന്നും രക്ഷപ്പെട്ടു. അയൽ സംസ്ഥാനത്ത് താമസിക്കുന്ന ഞങ്ങൾ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയും ഇടയ്ക്കിടെ വീട് മാറിയുമാണ് താമസിക്കുന്നത്. മരിച്ചവരെയും കൊലപാതകികളെ കണ്ടെത്തുകയുമാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ എന്നെ പ്രേരിപ്പിച്ചത്. അടുത്തിടെ ഞാൻ ധർമസ്ഥലയിൽ പോയി ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് ഫോട്ടോ സഹിതം പൊലീസ് നൽകിയിട്ടുണ്ട്. പൊലീസുമായി പൂർണമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
'പ്രതികൾ ധർമ്മസ്ഥല ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അവർ എന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രതികൾ വളരെ സ്വാധീനമുള്ളവരാണ്, അവരെ എതിർക്കുന്നവരെ അവർ കൊലപ്പെടുത്തും. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാൽ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താൻ ഞാൻ തയ്യാറാണ്, നുണപരിശോധനയ്ക്ക് വിധേയനാകാനും ഞാൻ തയ്യാറാണ്'- അദ്ദേഹം പറഞ്ഞു.