തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സർക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചർച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാൽ എതിർപ്പുണ്ടെങ്കിൽ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകൾ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
'സർക്കാർ ഒരു തീരുമാനം എടുക്കുമ്പോൾ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാൻ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നൽകുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സർക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിലെ സമയക്രമത്തിനുസരിച്ച് അവർ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ ഒരോ സംഘടനകൾ ആവശ്യപ്പെട്ടാൽ സ്‌കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയില്ല. ഈ വിഷയത്തിൽ എന്ത് ചർച്ച നടത്താനിരിക്കുന്നു. ഓരോരുത്തരും അവരുടെ മതവും ജാതിയും വിശ്വാസങ്ങളും പൊതുസമൂഹത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊണ്ടുവന്നാൽ ആതൊന്നും അംഗീകരിക്കാൻ പറ്റില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. വിദ്യാഭ്യാസരംഗത്ത് പുരോഗമനനിലപാടുകൾ സ്വീകരിക്കുമ്പോൾ ഇത്തരം നിലപാട് സ്വീകരിക്കുന്നതിനെ അംഗീകരിക്കാൻ പറ്റില്ല' ശിവൻ കുട്ടി പറഞ്ഞു.
അതേസമയം, സ്‌കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ച് ഇകെ വിഭാഗം സമസ്തയുടെ സമരപ്രഖ്യാപനം ഇന്ന് കോഴിക്കോട് നടക്കും. മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാണ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം. കേരളത്തിലെ പതിനൊന്നായിരം മദ്രസകളുടെ പ്രവർത്തനത്തെയും 12 ലക്ഷത്തിലധികം വിദ്യാർഥികളുടെ മതപഠനത്തെയും തീരുമാനം ബാധിക്കുമെന്നാണ് സമസ്തയുടെ പരാതി.