ഗോവിന്ദച്ചാമി വിയ്യൂരിലേക്ക്; ജയിൽമാറ്റം കനത്ത സുരക്ഷയിൽ, ഏകാന്തസെല്ലിൽ പാർപ്പിക്കും

 

കണ്ണൂർ: ജയിൽചാടിയതിന് പിന്നാലെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റി. വിയ്യൂർ ജയിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയത്. രാവിലെ ഏഴ് മണിയോടെയാണ് വൻ സുക്ഷയിൽ ആണ് ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തെത്തിച്ചത്. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയിൽ എന്ന നിലയിലേക്കാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂർ ജയിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂർ ജയിലിൽ ഏകാന്ത സെൽ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. 4.2 മീറ്റർ ഉയരവും സിസിടിവി നിരീക്ഷണത്തിന് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക.


536 പേരെ പാർപ്പിക്കാൻ കഴിയുന്നതാണ് വിയ്യൂരിലെ അതീവ സുരക്ഷാ മേഖലയിലെ സെല്ലുകൾ. നിലവിൽ 125 കൊടും കുറ്റവാളികളാണ് ഇവിടെയുള്ളത്. സെല്ലുകളിൽ ഉള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയില്ല. ഭക്ഷണവും സെല്ലിൽ എത്തിക്കും. 6 മീറ്റർ ഉയത്തിലുള്ള മതിൽക്കെട്ടിന് അകത്താണ് സെല്ലുകൾ സ്ഥിതിചെയ്യുന്നത്. 700 മീറ്റർ ചുറ്റളവിലുള്ള മതിലിന് മുകളിൽ പത്തടി ഉയരത്തിൽ വൈദ്യുതി വേലിയുമുണ്ട്.


അതേസമയം, ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത തലയോഗത്തിന് മുന്നോടിയായി കണ്ണൂർ റേഞ്ച് ഡിഐജി തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. യോഗത്തിൽ റിപ്പോർട്ട് ചർച്ചയായേക്കുമെന്നാണ് വിവരം. ജയിലിലെ അസൗകര്യങ്ങൾ ഉൾപ്പെടെ വിശദീകരിക്കുന്നതാണ് റിപ്പോർട്ട് എന്നാണ് പുറത്ത് വരുന്നവിവരം. കണ്ണൂർ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ജയിൽ ചാട്ടത്തിന് സൗകര്യമായത് എന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. കണ്ണൂർ ജയിലിലുള്ള തടവുകാരുടെ എണ്ണത്തിന് അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ല. 150 ജീവനക്കാർ വേണ്ടിടത്ത് 106 പേരാണുള്ളത്. 940 തടവുകാരെ പാർപ്പിക്കാൻ സൗകര്യം ഉള്ളിടത്ത് 1118 പേർ ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post