കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ ഇന്ന സംസ്ഥാന സർക്കാരിന് കൈമാറും. ജില്ലാ കലക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ടാവും സമർപ്പിക്കുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.
മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് വിവരം. ബിന്ദു മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. 'ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. സർക്കാർ 'ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും'- കുറിപ്പിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസും യുവമോർച്ചയും ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ രാജി ആവശ്യം സിപിഎം തള്ളി. മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.