എംആർഐ മെഷീനിനുള്ളില്‍ കുടുങ്ങിയ 61കാരന് ദാരുണാന്ത്യം. തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് 61 കാരൻ മരിച്ചത്.
ബുധനാഴ്ച അമേരിക്കയിലെ ന്യൂയോർക്കിലെ ലോംഗ് ഐലാൻഡില്‍ എംആർഐ ചെയ്യാനെത്തിയ 61കാരൻ മെഷീനിനുള്ളില്‍ കുടുങ്ങുകയായിരുന്നു. എംആർഐ റൂമിലേക്ക് 61കാരൻ കഴുത്തില്‍ വലിയൊരു ലോഹ നിർമ്മിത മാലയും ധരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. കീത്ത് മെക്കാലിസ്റ്റർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാരപരിശീലനത്തിനിടയില്‍ ധരിക്കുന്ന ലോഹ ചെയിനാണ് അപകടത്തിന് കാരണമായത്.
വെസ്റ്റ്ബറിയിലെ നാസൗ ഓപണ്‍ എംആർഐയിലാണ് സംഭവം. പരിക്കുകള്‍ മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നാണ് വെള്ളിയാഴ്ച പൊലീസ് വിശദമാക്കിയത്. എംആർഐ റൂമില്‍ നിന്ന് വലിയ രീതിയില്‍ ഒരാളുടെ നിലവിളി കേട്ടതിന് പിന്നാലെ മുറിയില്‍ നിന്ന് പുറത്ത് പോകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായാണ് സംഭവത്തിന് സാക്ഷികളായവർ വിശദമാക്കുന്നത്. കഴുത്തിലെ ലോഹ മാല എംആർഐ മെഷീൻ വലിച്ചെടുത്തത് മൂലം എംആർഐ മെഷീനിലുള്ളിലേക്ക് 61കാരനെ വലിച്ചെടുക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഓക്സിജൻ ടാങ്കുകളും ആഭരണങ്ങളും വീല്‍ ചെയറുകളിലും എത്തുന്ന രോഗികള്‍ക്ക് എംആർഐ മെഷീൻ അപകടത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഇതിനാലാണ് എംആർഐ എടുക്കുന്നതിന് മുൻപായി ശരീരത്തിലെ ലോഹ സാന്നിധ്യം ഒഴിവാക്കാനായി ആശുപത്രി ജീവനക്കാർ ആവശ്യപ്പെടുന്നത്.
കാന്തത്തിന്റെ മധ്യ ഭാഗത്തേക്ക് ടോർപ്പിഡോ പോലെ വലിച്ചെടുക്കുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ജൂലൈ 16 വൈകീട്ട് നാലരയോടെയാണ് എംആർഐ റൂമിലേക്ക് കയറി 61 -കാരന്‍ യന്ത്രത്തിനുള്ളില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായത്. എംആര്‍ഐ യന്ത്രം പ്രവര്‍ത്തിക്കവെ കഴുത്തില്‍ വലിയ ലോഹ ചെയിന്‍ ധരിച്ച് ഇദ്ദേഹം മുറിയിലേക്ക് കയറിയതിന് പിന്നാലെയായിരുന്നു അപകടമെന്ന് നസ്സാവു കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. യന്ത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കവെ ലോഹ ചെയിന്‍ ധരിച്ചെത്തിയ ഇദ്ദേഹം, കാന്തത്തിന്‍റെ ശക്തിയില്‍ പെട്ടെന്ന് യന്ത്രത്തിലേക്ക് വലിച്ചെറിയപ്പെട്ടത് പോലെ നീങ്ങുകയായിരുന്നു.
എംആര്‍ഐ സ്കാനിംഗ് മെഷ്യന്‍ പ്രവര്‍ത്തിക്കുന്നത് ശക്തമായ കാന്തങ്ങള്‍ ഉപയോഗിച്ചാണ്. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതോടെ കാന്തം സജീവമാകും. ഇതോടെ മുറിയിലുള്ള എല്ലാ ലോഹ വസ്തുക്കളെയും യന്ത്രം വലിച്ച് അടുപ്പിക്കും. അത്രയ്ക്കും ശക്തിയേറിയ കാന്തമാണ് എംആര്‍ഐ സ്കാനിംഗ് മെഷ്യനില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.