അന്‍വറിന്‍റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച്: അടൂര്‍ പ്രകാശ്

മലപ്പുറം: പി വി അൻവർ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവർ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. യുഡിഎഫുമായി സഹകരിച്ചു പോകാൻ തയ്യാറല്ല എന്നതിന്റെ സൂചനയാണ് വ്യക്തമാകുന്നത്. സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമായാണ് അൻവർ മുന്നോട്ടു പോകുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നുവെന്ന് അടൂർ പ്രകാശ് പറഞ്ഞു.


യുഡിഎഫിൽ സഹകരിപ്പിക്കാമെന്ന് അൻവറിനോട് മുന്നണി കൺവീനർ എന്ന നിലയിൽ താൻ തന്നെയാണ് പറഞ്ഞത്. യുഡിഎഫിലെ മുതിർന്ന നേതാക്കളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായം എന്ന നിലയിലാണ്, യുഡിഎഫ് തീരുമാനം ടെലഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചത്. സഹകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


എന്തായാലും അൻവർ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. മുസ്ലിം ലീഗിന് അസംതൃപ്തിയുണ്ടെന്ന് വ്യാജ പ്രചാരണമാണ്. ലീഗ് യുഡിഎഫിനൊപ്പമാണ്. ഞങ്ങൾ അൻവറിന്റെ പിന്നാലെ പോകുന്ന പ്രശ്‌നമില്ല. പി വി അൻവർ നോമിനേഷൻ കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.


അൻവറുമായുള്ള ചർച്ചയ്ക്കുള്ള വാതിൽ അടച്ചുവെന്നും, ഇനി ചർച്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഡിഎഫിൻറെ അഭിമാനം ചോദ്യംചെയ്യാൻ ആരെയും അനുവദിക്കില്ല. അത്തരത്തിൽ ഒരു ഒത്തുതീർപ്പ് വേണ്ട. നിലമ്പൂരിൽ മത്സരിക്കേണ്ടതുണ്ടോ എന്നതെല്ലാം അൻവറിന്റെ ഇഷ്ടമാണ്. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. തികച്ചും രാഷ്ട്രീയ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നതെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു.

Previous Post Next Post