കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: കൃത്യത്തിൽ നേരിട്ടു പങ്കെടുത്തയാൾ അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ അന്നൂസ് റോഷൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് (25)നെയാണ്  പിടികൂടിയത്. കേരള- കർണാടക അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിലെത്തിയ രണ്ടുപേരിലൊരാളാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്.


കർണാടകയിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ് കൊടുവള്ളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അന്നൂസിനെ മേയ് 22-ാം തീയതി കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തി. അന്നൂസിനെ മൈസൂരിൽ നിന്ന് കൊണ്ടോട്ടിയിൽ എത്തിച്ച ടാക്‌സി കാറിന്റെ ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. ഏഴംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടു പോയത്. സംഘത്തെ സഹായിച്ച 3 പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്.


തട്ടിക്കൊണ്ടുപോയ അന്നൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് രണ്ടാംദിവസം മൈസൂരുവിലെ ഒരു കെട്ടിടത്തിൽ തടങ്കലിലാക്കുകയുമായിരുന്നു. ജ്യേഷ്ഠന്റെ വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തർക്കത്തെത്തുടർന്നാണ് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെ (21) അഞ്ചുദിവസം ബന്ദിയാക്കിയത്.

Previous Post Next Post