തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിനെ സംബന്ധിച്ച് കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ, പാർട്ടി തോറ്റാൽ തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐസിസി നേതാക്കാളായ കെസി വേണുഗോപാലിന്റെയും ദീപ ദാസ് മുൻഷിയുടെയും സാന്നിധ്യത്തിൽ, രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു സതീശന്റെ തുറന്നുപറച്ചിൽ. 'ഉപതെരഞ്ഞെടുപ്പിലെ വിജയം പാർട്ടിയെ സംബന്ധിച്ച് നല്ലതും നേട്ടവുമാണ്. എന്നാൽ നിലമ്പൂരിൽ നേരെ മറിച്ച് എന്തെങ്കിലുമായിരുന്നു സംഭവിച്ചിരുന്നെങ്കിൽ, എനിക്ക് എന്താണ് ഉണ്ടാവുകയെന്നത് അറിയാമായിരുന്നു.' സതീശൻ പറഞ്ഞു.
രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ ക്യാപ്റ്റൻ - മേജർ വിഷയവും ചൂടേറിയ ചർച്ചയ്ക്ക് കാരണമായി. ഇത്തരം പ്രവണതകൾ പാർട്ടിയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ടിഎൻ പ്രതാപനും ഷാനി മോൾ ഉസ്മാനും പറഞ്ഞു. നേതാക്കളെ ക്യാപ്റ്റനും മേജറും ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് നല്ലതല്ലെന്ന് അവർ പറഞ്ഞു. 'എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകേണ്ട സമയമാണിത്. ആ സമയത്ത് നേതാക്കളെ കുറിച്ച് ഇത്തരത്തിലുള്ള വിശേഷണങ്ങൾ പൊതുജനങ്ങൾക്കിടയിൽ അവമതിപ്പിന് കാരണമാകും,' ഇരുവരും പറഞ്ഞു. ഈ അഭിപ്രായത്തോട് മറ്റുനേതാക്കളും പിന്തുണ അറിയിച്ചു.
തന്നെ ആരും ക്യാപ്റ്റൻ എന്നുവിളിച്ചില്ലെന്ന രമേശ് ചെന്നിത്തലയുടെ പരിഭവം വിഡി സതീശൻ നിസാരവത്കരിച്ചെങ്കിലും മുൻ പ്രതിപക്ഷനേതാവ് ഇക്കാര്യം ചർച്ചയ്ക്കിടെ ഉന്നയിച്ചു. ഒരു നേതാവിന്റെയും പേര് പറയാതെയായിരുന്നു രമേശിന്റെ വിമർശനം. 'കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോയിരുന്നു. അക്കാലത്ത് എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിച്ചു. പുതിയ നേതൃത്വം എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകണം,' അദ്ദേഹം പറഞ്ഞു. എന്നാൽ യോഗത്തിൽ ആരും ഇതേറ്റുപിടിച്ചില്ല. ശശി തരൂരുമായുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. 'പാർട്ടി തരൂരിനെ ഒപ്പം കൊണ്ടുപോകണം. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സാധാരണ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പങ്ങളുണ്ട്. ബിജെപിയെ പിന്തുണച്ച അദ്ദേഹത്തിന്റെ നടപടി അംഗീകരിക്കാനാവില്ല,' ചെന്നിത്തല പറഞ്ഞു.
പിവി അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന് യോഗത്തിൽ വെർച്വലായി പങ്കെടുത്ത മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. എന്നാൽ സുധാകരന്റെ ആവശ്യം എപി അനിൽകുമാർ തള്ളി. അൻവറിനെ യുഡിഎഫിൽ എടുക്കേണ്ടതില്ലെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.