തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടിയിൽ രൂപപ്പെട്ട പുതിയ പ്രവണതയ്‌ക്കെതിരെ പാർട്ടി രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് യുവനേതാവ് റോജി എം ജോൺ. 'റീൽ' സംസ്‌കാരത്തിനെതിരെയായിരുന്നു റോജിയുടെ വിമർശനം. പല നേതാക്കളും തെരഞ്ഞെടുപ്പിൽ അക്ഷീണം പ്രവർത്തിക്കുമ്പോൾ യുവനേതാക്കളിൽ ചിലർ റീലുകൾ എടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേര് എടുത്ത് പറയാതെയായിരുന്നു റോജിയുടെ വിമർശനം. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പികെ ഫിറോസ് എന്നിവരടങ്ങുന്ന യുവ ടീം ആയിരുന്നു നിലമ്പൂരിൽ യുഡിഎഫിന്റെ റീൽ മുഖങ്ങൾ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നലെ ഷാഫി പുതിയ അധികാരകേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഷാഫിയുടെ ആശീർവാദത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവയ്ക്കാതെ പ്രവർത്തിക്കുകയാണെന്നും പാർട്ടിയിൽ ഇതിനകം തന്നെ അഭിപ്രായം ഉയർന്നിരുന്നു.
കെപിസിസി പുനഃസംഘടനയിൽ എംഎൽഎമാർക്കും എംപിമാർക്കും സംഘടനാ ചുമതലകളും സ്ഥാനങ്ങളും നൽകിയതിനെതിരെ ജോസഫ് വാഴക്കനും ഷാനിമോൾ ഉസ്മാനും രംഗത്തെത്തി. 'എംഎൽഎമാർക്ക് അവരവരുടെ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എന്നാൽ അധികാരകേന്ദ്രങ്ങളിലുള്ളവർക്ക് തന്നെ സംഘടനാ ചുമതലുകളും നൽകി. ഭൂരിഭാഗം നേതാക്കളും ഒരു സ്ഥാനവുമില്ലാതെ പാർട്ടിക്കായി പ്രവർത്തിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ഉള്ളത്. ഇരട്ടപദവി പാർട്ടിക്ക് ദോഷം ചെയ്യും, സംഘടനാ ചുമതലകൾ ഒരു പ്രത്യേക വിഭാഗം നേതാക്കൾക്ക് മാത്രം നൽകുന്നതായും അവർ ആരോപിച്ചു.
ഡിസിസി തലത്തിൽ പുനഃസംഘടന നടത്തുകയാണെങ്കിൽ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും നീക്കം ചെയ്ത് പുതിയ പ്രസിഡന്റുമാരെ നിയമിക്കണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ ആവശ്യപ്പെട്ടു. 'ചില പ്രസിഡന്റുമാരെ നീക്കം ചെയ്യുകയും മറ്റു ചിലരെ നിലനിർത്തുകയും ചെയ്താൽ അത് തെറ്റായ സന്ദേശം നൽകും. തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം' - മുരളീധരൻ പറഞ്ഞു. കെപിസിസി പുനഃസംഘടന നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഉടൻ നടപ്പിലാക്കണമെന്നും പുനഃസംഘടനയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
എല്ലാ നേതാക്കളും യുഡിഎഫ് സംവിധാനവും ഒരു മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിക്കാൻ കഴിഞ്ഞതിനാലാണ് ഈ വിജയം സാധ്യമായതെന്ന് കെസി വേണുഗോപാൽ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. 'നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് സംഭവിക്കണമെന്നില്ല. നിലമ്പൂരിലെ വിജയം കൊണ്ട് എല്ലായിടവും അങ്ങനെ സംഭവിക്കുമെന്ന് കരുതരുത്'- കെസി വേണുഗോപാൽ പറഞ്ഞു.