ഒഴുക്കിന്റെ ഗതി തെക്കോട്ട്; എണ്ണ പരക്കുന്നതില്‍ മത്സ്യമേഖല ആശങ്കയില്‍

കൊച്ചി: അപകടത്തിൽപ്പെട്ട ലൈബീരിയൻ ചരക്കുകപ്പൽ എംഎസ് സി എൽസ മൂന്നിൽ നിന്നുള്ള എണ്ണച്ചോർച്ചയിൽ മത്സ്യമേഖല കടുത്ത ആശങ്കയിൽ. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയിൽ ആഘാതമുണ്ടാക്കും. ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്‌നറുകളിൽ നിന്നുള്ള സാധനങ്ങൾ വെള്ളത്തിൽ കലരുന്ന സാഹചര്യമുണ്ടായാൽ അപകട സാധ്യത ഏറും.


മെച്ചപ്പെട്ട വേനൽമഴ കിട്ടുകയും കാലവർഷം നേരത്തേ എത്തുകയും ചെയ്തതോടെ ഈ വർഷം മികച്ച മത്സ്യസമ്പത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ഈ കാലാവസ്ഥയിൽ ചെറിയ ഉപരിതല മത്സ്യങ്ങളും തീരത്തോടു ചേർന്നു കാണപ്പെടുന്ന മീനുകളും സജീവമാകുകയും പ്രത്യുൽപാദനം ഏറുകയും ചെയ്യുന്നതാണ്. മഴയാരംഭത്തിൽ പോഷക സമ്പുഷ്ടമായ എക്കൽ കടലിലേക്ക് ഒഴുകിയെത്തുന്നതും മത്സ്യസമ്പത്തിന് അനുകൂലഘടകമാണ്. ഈ സമയത്തുണ്ടാകുന്ന എണ്ണച്ചോർച്ച മത്സ്യസമ്പത്തിനെയും മത്സ്യ ബന്ധനത്തെയും ബാധിക്കുമോ എന്ന ആശങ്കയാണ് മത്സ്യമേഖല പങ്കുവെയ്ക്കുന്നത്.


കടലിൽ എണ്ണ കാണപ്പെടുന്നതിന്റെ തോതനുസരിച്ച് മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇപ്പോഴത്തെ നിലയിൽ വടക്കൻ ജില്ലകളിൽ പ്രശ്‌നമില്ല. ഒഴുക്കിന്റെ ഗതി തെക്കോട്ട് ആയതിനാൽ എണ്ണ പരക്കുന്നതു തെക്കൻ ജില്ലകളിലേക്കാകും. തീരങ്ങളിൽ ഇതിന്റെ അംശം കാണപ്പെടാൻ 48 മണിക്കൂർ എടുക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

Previous Post Next Post