തിരുനെല്ലി: വയനാട് മാനന്തവാടിയിൽ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലപ്പെട്ട ഇടയൂർക്കുന്ന് സ്വദേശി പ്രവീണയുടെ മകളെയാണ് ഒരു രാത്രി നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. കേസിലെ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയുണ്ടായിരുന്നത്. വീടിനോട് ചേർന്ന വനമേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വാകേരി അപ്പപ്പാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രവീണയെ പങ്കാളിയായ ദിലീഷ് കുത്തികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ പ്രവീണയുടെ പതിനാലു വയസ്സുള്ള പെൺകുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒൻപതു വയസ്സുള്ള പെൺകുട്ടിയെ കാണാതാവുകയും ചെയ്തിരുന്നു. കുട്ടിക്കായി പ്രദേശത്ത് ഇന്നലെ രാത്രി തിരച്ചിൽ നടത്തിയിരുന്നു. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ പ്രവീൺ കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല. കനത്ത മഴ ആയതിനാൽ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചിൽ ദുഷ്കരമാക്കി.
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ദിലീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാൻ പ്രവീണ താൽപര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരിക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.