'നിലമ്പൂരില്‍ വേണ്ടത് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി'; യുഡിഎഫുമായി പരസ്യമായി ഇടഞ്ഞ് പി വി അന്‍വര്‍, അതൃപ്തി അറിയിച്ച് ജോയി പക്ഷവും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം യുഡിഎഫിന് കീറാമുട്ടിയാകുന്നു. മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിനെ  സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ടായിട്ടുള്ള ധാരണ. അന്തിമ തീരുമാനം കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് പ്രഖ്യാപിക്കേണ്ടത്. അതേസമയം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയി വിഭാഗത്തിനും പി വി അൻവറിനും കടുത്ത അതൃപ്തിയുണ്ട്. പി വി അൻവർ അതൃപ്തി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കാത്തതിൽ വി എസ് ജോയി പക്ഷം കോൺഗ്രസ് നേതാക്കളെ കടുത്ത അമർഷം അറിയിച്ചിട്ടുണ്ട്. അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കട്ടെ അപ്പോൾ തീരുമാനം പറയാമെന്ന് പി വി അൻവർ പറഞ്ഞു. യുഡിഎഫും പി വി അൻവറും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് നേതാക്കൾ പറഞ്ഞത്. ഞാൻ യുഡിഎഫിന് പുറത്താണ് എന്നല്ലേ ഇതിനർത്ഥം. പ്രതീക്ഷകൾ ഒന്നും വെച്ചു പുലർത്തുന്നില്ല. അതിന്റെ ആവശ്യമില്ല. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി മുന്നോട്ടു പോയാൽ മതിയല്ലോ. സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കട്ടെയെന്ന് പി വി അൻവർ പറഞ്ഞു.


സ്ഥാനാർത്ഥി തീരുമാനം നീണ്ടുപോകുന്നതിൽ തനിക്ക് ഒരു അതൃപ്തിയുമില്ല. അനുയായികൾക്ക് ഇതിൽ അതൃപ്തിയും വിഷമവും ഉണ്ടാകുന്നത് ഉറപ്പാണ്. യുഡിഎഫിൽ താനിപ്പോൾ അസോസിയേറ്റഡ് മെമ്പർ പോലുമല്ല. അസോസിയേറ്റഡ് മെമ്പർ എന്നു പറഞ്ഞാൽ ബസിന്റെ സ്റ്റെപ്പിൽ നിൽക്കുകയെന്നാണ്. ആ വാതിൽ പോലും ഇപ്പോഴും തുറന്നിട്ടില്ലയെന്ന് അൻവർ പറഞ്ഞു. സ്ഥാനാർത്ഥിയെ യുഡിഎഫിന്റെ നേതാക്കളുണ്ടല്ലോ, അവരെല്ലാം കൂടി തീരുമാനിച്ചോട്ടെയെന്നും അൻവർ അഭിപ്രായപ്പെട്ടു.


ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവെച്ചത്. എട്ടൊമ്പതു മാസം കഴിഞ്ഞാൽ 140 മണ്ഡലം വേക്കന്റാണ്. സ്ഥാനമോഹികൾക്ക് മത്സരിക്കണമെങ്കിൽ ഇഷ്ടം പോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിന് അപ്പുറം പിണറായിയെ തോൽപ്പിക്കുക എന്നതാണ് ദൗത്യം. പിണറായി ഇനിയും അധികാരത്തിൽ വരുമെന്ന കള്ള പ്രചാരണം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, അതല്ല വസ്തുത എന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതു കൂടി ഉദ്ദേശിച്ചാണ് ഞാൻ രാജിവെച്ചത്. ആ ലക്ഷ്യത്തിലേക്കല്ലേ നീങ്ങേണ്ടത് ?. അതിനപ്പുറമുള്ള താൽപ്പര്യങ്ങളിലേക്കാണോ നീങ്ങേണ്ടത് ?. എന്തെങ്കിലും ഇക്വേഷൻസ് ബാലൻസ് ചെയ്യാനാണോ ശ്രമിക്കേണ്ടതെന്നും പി വി അൻവർ ചോദിച്ചു.


നിലമ്പൂരിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥിയാണ് വേണ്ടത്. പത്തിരുപത് ശതമാനം ക്രിസ്ത്യാനികളുള്ള മണ്ഡലമാണിത്. പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഒരു ക്രിസ്ത്യൻ യുഡിഎഫ് എംഎൽഎ പോലുമില്ല. പല തവണ അവർ ഈ വിഷയം യുഡിഎഫിൽ ഉന്നയിച്ചിട്ടുള്ളതാണ്. ആ നിലയ്ക്ക് അവർക്ക് പരിഗണന നൽകേണ്ടതുണ്ട്. ഡിസിസി പ്രസിഡന്റായ വി എസ് ജോയി തന്നെ സ്ഥാനാർത്ഥിയാകണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല. എന്നാൽ വനം-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ഞാൻ മുന്നോട്ടുവെച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാൻ യോഗ്യതയുള്ള സ്ഥാനാർത്ഥി വി എസ് ജോയ് ആണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.


നിലമ്പൂരിൽ ജയിക്കുന്ന സ്ഥാനാർത്ഥിയെയാണ് നിർത്തേണ്ടത്. എല്ലാ വിഭാഗത്തിന്റേയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിർത്തണം. ക്രിസ്ത്യൻ സ്ഥാനാർത്ഥിയാണ് മണ്ഡലത്തിന് നല്ലത്. യുഡിഎഫിനെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും വളരെ നിർണായകമായ തെരഞ്ഞെടുപ്പാമിത്. പിണറായിയുടെ മുമ്പിൽ ഒരു പരാജയത്തിന് തലവെച്ചു കൊടുക്കാൻ തനിക്ക് ആലോചിക്കാനാകില്ല. ആ നിലയ്ക്ക് ഇക്കാര്യത്തിൽ ആലോചന നടക്കണം. തീരുമാനമെടുക്കാൻ കെൽപ്പുള്ള വലിയ നേതാക്കളാണ് യുഡിഎഫിനുള്ളത്. ആലോചിച്ചുള്ള വളരെ നല്ല തീരുമാനം യുഡിഎഫിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ പി വി അൻവറും മത്സരിക്കാൻ ഇറങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Previous Post Next Post