പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ റാപ്പ് ഗായകൻ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ വനംവകുപ്പ് ഏഴു വർഷംവരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തി. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പിന് മൊഴി ലഭിച്ചിട്ടുള്ളത്.
ഇൻസ്റ്റഗ്രാം വഴിയും മറ്റും വേടൻ ഇയാളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. രഞ്ജിത്തിനെ അതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും റേഞ്ച് ഓഫീസർ അതീഷ് രവീന്ദ്രൻ പറഞ്ഞു. ശ്രീലങ്കൻ വംശജയാണ് വേടന്റെ അമ്മയെന്നും ആ ഒരു കണക്ഷൻ ഈ കേസിൽ വരുന്നുണ്ടെന്നും റേഞ്ച് ഓഫീസർ കൂട്ടിച്ചേർത്തു.
വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. വേടനേയും മറ്റു എട്ടുപേരേയും കഴിഞ്ഞ ദിവസം കഞ്ചാവുമായിട്ടാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.