തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കിയെന്ന ആരോപണത്തില്‍ സിവില്‍ സർവീസസ് കോച്ചിങ് സ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിഴ ചുമത്തി.
വിഷൻ ഐഎഎസ് എന്ന സ്ഥാപനത്തിനാണ് മൂന്ന് ലക്ഷം രൂപയുടെ പിഴ ലഭിച്ചത്. പരസ്യങ്ങളില്‍ നിന്ന് ചില കോഴ്സുകളെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചു എന്നായിരുന്നു പരാതി.
സ്ഥാപനത്തില്‍ പഠിച്ച വിദ്യാർത്ഥികളുടെ വിജയ ശതമാനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2020ലെ സിവില്‍ സർവീസ് പരീക്ഷയില്‍ ആദ്യത്തെ പത്ത് റാങ്കുകള്‍ നേടിയ എല്ലാവരും തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ചവരാണെന്ന് പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നുവെന്നും ഇവരുടെ ചിത്രങ്ങള്‍ സഹിതം പരസ്യങ്ങളില്‍ നല്‍കിയിരുന്നു എന്നുമാണ് ആരോപണം.
എന്നാല്‍ ആദ്യത്തെ പത്ത് റാങ്കുകള്‍ നേടി വിജയിച്ചവരില്‍ ആദ്യ റാങ്കുകാരൻ സ്ഥാപനത്തിലെ ഫൗണ്ടേഷൻ കോഴ്സില്‍ പഠിച്ചിരുന്നതായി സ്ഥാപനം വിശദീകരിക്കുന്നു. മറ്റ് ഒൻപത് പേർ പഠിച്ച കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെന്നു എന്നാണ് ആരോപണം. ഈ ഒൻപത് പേരില്‍ ഒരാള്‍ ഫൗണ്ടേഷൻ കോഴ്സില്‍ പഠിച്ചയാളായിരുന്നു. മറ്റ് ആറ് പേർ സ്ഥാപനത്തിന്റെ പ്രിലിമിനറി, മെയിൻസ് ടെസ്റ്റ് സീരിസ് മാത്രം അറ്റൻഡ് ചെയ്തവരും രണ്ട് പേർ മറ്റൊരു ടെസ്റ്റ് സീരിസ് എഴുതിയവരുമാണ്.
വിദ്യാർത്ഥികളുടെ വിവരങ്ങള്‍ പ്രത്യേകമായി നല്‍കാതെ മറച്ചുവെയ്ക്കുക വഴി എല്ലാവരും ഒരേ കോഴ്സ് പഠിച്ച് പരീക്ഷ വിജയിച്ചവരാണെന്ന തെറ്റിദ്ധാരണ പരത്തിയെന്ന് കമ്മീഷൻ കണ്ടെത്തി. ഒരു മോക് ടെസ്റ്റിന് 750 രൂപ മുതല്‍ ഒരു ഫുള്‍ ഫൗണ്ടേഷൻ കോഴ്സിന് 1,40,000 രൂപ വരെ വിവിധ കോഴ്സുകള്‍ക്ക് വിവിധ തരത്തിലുള്ള ഫീസാണ് സ്ഥാപനം ഈടാക്കുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ മറച്ചുവെറ്റ് പരസ്യം നല്‍കുന്നത് മറ്റ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണക്കാക്കിയാണ് ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തിയത്.