വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച ജുഡീഷ്വല്‍ കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നല്‍കും.
തിരുവനന്തപുരത്ത് രാജ്ഭവനിലെത്തിയാകും ജസ്റ്റിസ് ഹരിപ്രസാദ് അന്വേഷണ റിപ്പോർട്ട് ഗവർണർക്ക് കൈമാറുക. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതല്‍ സിദ്ധാർത്ഥന്‍റെ അച്ഛനമ്മമാർ, അധ്യാപകർ,സുഹൃത്തുക്കളും ഉള്‍പ്പെടെ 28 പേരില്‍ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു. സിദ്ധാർത്ഥന്‍റെ മരണത്തില്‍ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്.
രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെല്‍ അന്വേഷണം നടത്തി. ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്‌എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ 12 പേർക്ക് സസ്പെൻഷൻ നല്‍കി.
പൊലീസ് എഫ്‌ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു. കോളേജ് യൂണിയൻ പ്രസിഡണ്ട് കെ. അരുണ്‍. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തല്‍. പിന്നീട് കേസ് വിവാദമായതോടെയാണ് പൊലീസ് കൃത്യമായി നടപടിയെക്കാൻ തയ്യാറായത്. ഒടുവില്‍ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ കേസ് സിബിഐക്ക് വിട്ടു.