കോഴിക്കോട്: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയെ ചൊല്ലിയുള്ള തമ്മലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ. പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റർ യുദ്ധവും നല്ലതല്ലെന്നും തോൽവി അന്വേഷിക്കാൻ കമ്മീഷനെ വച്ചാൽ അത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കന്നതാണെന്നും ഇത്രയും സഹായിച്ച പാർട്ടിയെ തള്ളിപ്പറയുന്നത് മുരളീധരന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
'തെരഞ്ഞെടുപ്പ് കഴിഞ്ഞു, തൃശൂരിൽ അപ്രതീക്ഷിതമായ തോൽവി ഉണ്ടായി. ഇനി തദ്ദേശ തെരഞ്ഞെടുപ്പ് വരാൻ പോകുകകയാണ്. അതിന്റെ പേരിൽ തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ അത് ബാധിക്കും. ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദുഃഖങ്ങൾ മറികടന്നുകൊണ്ട് എല്ലാ പ്രവർത്തകരും ഒരുമിച്ച് നിൽക്കണം. കഴിഞ്ഞത് കഴിഞ്ഞു. കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമാക്കരുത്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം'- മുരളീധരൻ പറഞ്ഞു.
പ്രതികരിക്കേണ്ട സമയത്തേ പ്രതികരിക്കാവൂ. എപ്പോഴും പ്രതികരിക്കരുതെന്നും മുരളീധരൻ പറഞ്ഞു. അപ്രതീക്ഷിതമായ തോൽവിയുണ്ടായാൽ പ്രവർത്തകരിൽ ചില വികാരങ്ങൾ ഉണ്ടാകും. അവിടെ കണ്ടത് തോറ്റതിന്റെ വികാര പ്രകടനനമാണ്. അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി. അടിയും പോസ്റ്റർ യുദ്ധവും പാർട്ടിക്ക് നല്ലതല്ല. താൻ മാറിനിൽക്കുന്നത് പാർട്ടിയെ ബാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് ഒരുപാട് നേതാക്കൾ ഉണ്ട്. പൊതുരംഗത്തുനിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും ലോക്കൽ ബോഡി ഇലക്ഷനിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേക്ക് ഇല്ലെന്നും ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് ഇല്ലെന്നും രാജ്യസഭയിലേക്ക് ഒരുതരത്തിലും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരണം. ഇപ്പോൾ അദ്ദേഹത്തെ മാറ്റാൻ പാടില്ല. കോൺഗ്രസിന് ഇത്രയും നല്ല റിസൽട്ട് കിട്ടി എന്നുപറഞ്ഞാണോ അദ്ദേഹത്തെ മാറ്റുകയെന്നും മുരളീധരൻ ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പുവരെ അദ്ദേഹം തുടരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.
തൃശൂരിൽ കോൺഗ്രസിന്റെ വോട്ടിൽ വിള്ളലുണ്ടായി. ഒരു കേന്ദ്രമന്ത്രി വന്നാൽ അത് ഗൂണകരമാകുമെന്ന് അവിടുത്തെ യുവതലമുറ വിചാരിച്ചുകാണും. തോൽവിയിൽ ഒരാൾക്കെതിരെയും ഒരുപരാതിയും ആരോടും പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. ഇതിന്റെ പേരിൽ ഒരു അന്വേഷണ കമ്മീഷനെ വയ്ക്കരുതെന്നും അങ്ങനെ വന്നാൽ അത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരൻ പറഞ്ഞു. അവിടെ ആരൊക്കെ കള്ളക്കളി കളിച്ചു എന്നത് ജനങ്ങൾക്ക് അറിയാം. ജനം ഭാവിയിൽ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും മുരളീധരൻ പറഞ്ഞു. തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നു. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരൻ പറഞ്ഞു.