ന്യൂഡൽഹി: ''എനിക്ക് ഇതൊന്നും വേണ്ട എന്നു തന്നെയാണ് പറഞ്ഞിരുന്നത്. എനിക്കു തോന്നുന്നത് എന്നെ താമസിയാതെ റിലീവ് ചെയ്യുമെന്നാണ്. എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ''- കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞചെയ്തതിനു പിറ്റേന്ന് മാധ്യമങ്ങളോട് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ.
റിലീവ് ചെയ്യുമെന്ന് എങ്ങനെ അറിയാമെന്ന ചോദ്യത്തോട്, എനിക്ക് അറിയാം. അതൊക്കെ അവര് തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി. സിനിമ തിരക്കു കൊണ്ടാണോ സഹമന്ത്രി സ്ഥാനം ലഭിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഒന്നും ആവശ്യപ്പെട്ടതല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂർകാർക്ക് എന്നെ അറിയാം. ഒരു എംപി എന്ന നിലയ്ക്ക് തൃശൂർകാർക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വകുപ്പ് അതാണെന്നൊന്നും അറിയില്ല. അതറിഞാലല്ലേ ഏതൊക്കെ എങ്ങനെയൊക്കെയുള്ള കാര്യങ്ങളിലാണ് ഇടപെടാൻ കഴിയുക എന്നറിയാനാകൂ. കേരളത്തിലേക്ക് എയിംസ് കൊണ്ടു വരിക എന്നതാണ് പ്രധാനം. അതിനായി ഒരു എംപി എന്ന നിലയ്ക്കു തന്നെ പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു എംപി എങ്ങനെ മറ്റു മന്ത്രിമാരുടെ അടുത്ത് നടക്കുമോ അതുപോലെ നടക്കണമെന്നാണ് വിചാരിക്കുന്നത്.
സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരുമായുള്ള തർക്കത്തിൽ ഇടപെടാനില്ല. ഒരു വെല്ലുവിളിയുമില്ല. ഫ്രഷ് ആയിട്ട് പുസ്തകം തുറന്ന് കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാകേണ്ടതിനെക്കുറിച്ച് മനസ്സിൽ എനിക്കൊരു രൂപമുണ്ട്. അതിന് ശ്രമിക്കും. തടസ്സപ്പെടുത്തിയാൽ തടസ്സപ്പെടുത്തട്ടെ. ജനങ്ങൾ അതു മനസ്സിലാക്കട്ടെ അത്രയേയൂള്ളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.