കരുത്തോടെ ഐഎസ്‌ആര്‍ഒ; രാജ്യത്തെ നിരീക്ഷിക്കാൻ 'ആകാശക്കണ്ണ്', EOS-05 വിജയകരമായി ഭ്രമണപഥത്തിലേയ്ക്ക്.

അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ വിജയകരമായി ബഹിരാകാശത്തേക്ക് അയച്ച്‌ ഐ.എസ്.ആർ.ഒ. ജിഎസ്‌എല്‍വി-എംകെ II റോക്കറ്റ് ഉപയോഗിച്ചായിരുന്നു 'EOS-05' എന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം.ജനുവരിക്ക് ശേഷം ഐ.എസ്.ആർ.ഒ നടത്തുന്ന ആദ്യ ദൗത്യമാണിത്.

ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റർ അകലെയുള്ള ജിയോസിൻക്രണസ് ഓർബിറ്റില്‍ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമാണ് EOS-05. ഇവിടെ നിന്ന് രാജ്യത്തിന് മേല്‍ നിരന്തരം ശ്രദ്ധ പുലർത്താനും തത്സമയ ഇമേജിംഗ് സേവനം നല്‍കാനും ഇതിന് കഴിയും. താഴ്ന്ന ഭൗമ ഭ്രമണപഥങ്ങളില്‍ ഇന്ത്യക്ക് മറ്റ് സജീവ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുണ്ട്, അവ ഭൂമിയെ വലംവെക്കുകയും കൃത്യമായ ഇടവേളകളില്‍ ഇന്ത്യയുടെ ചിത്രങ്ങള്‍ പകർത്തി അയക്കുകയും ചെയ്യുന്നു.

‌വിക്ഷേപണം കഴിഞ്ഞ് 18 മിനിറ്റിനുള്ളില്‍, ഭൂമിയില്‍ നിന്ന് 190 കിലോമീറ്ററിലധികം ഉയരത്തിലുള്ള ഒരു ട്രാൻസ്ഫർ ഭ്രമണപഥത്തില്‍ ജിഎസ്‌എല്‍വി റോക്കറ്റ് ഉപഗ്രഹത്തെ എത്തിച്ചു. അവിടെ നിന്ന്, വരും ദിവസങ്ങളില്‍ ഉപഗ്രഹം വിവിധ ഭ്രമണപഥ മാറ്റങ്ങളിലൂടെ അതിന്റെ അവസാന ലക്ഷ്യസ്ഥാനമായ ജിയോസിൻക്രണസ് ഭ്രമണപഥത്തിലേക്ക് യാത്ര ചെയ്യും. 2,360 കിലോയിലധികം ഭാരമുള്ള EOS-05 ഇതുവരെ ജിഎസ്‌എല്‍വി റോക്കറ്റ് വഹിച്ചതില്‍ വച്ച്‌ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്.കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഐ.എസ്.ആർ.ഒ കടന്നുപോയിരുന്നത്. ഈ സാഹചര്യത്തില്‍ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം വലിയ ആശ്വാസമാണ് ഐ.എസ്.ആർ.ഒയ്ക്ക് നല്‍കുന്നത്. 2025-ലും 2026-ലുമായി വിക്ഷേപിച്ച ആറ് ദൗത്യങ്ങളില്‍ മൂന്നെണ്ണം പരാജയപ്പെട്ടിരുന്നു. വിക്ഷേപണ വാഹനത്തിലെയോ ബഹിരാകാശ പേടകത്തിന്റെ എഞ്ചിനിലെയോ തകരാറുകള്‍ കാരണം ഉപഗ്രഹങ്ങള്‍ക്ക് ലക്ഷ്യമിട്ട ഭ്രമണപഥത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
Previous Post Next Post