സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
മുൻ സർക്കാരുകള്‍ക്കെല്ലാം വൈദ്യുതി പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുണ്ടെന്നും യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ വിമർശിപ്പിക്കണമെന്ന് മാധ്യമങ്ങള്‍ വിചാരിക്കുന്നതില്‍ ദുഷ്ടാലാക്ക് ഉണ്ടെന്നും സുരേഷ്ഗോപി വിമർശിച്ചു.
ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന വൈദ്യുതി ഉപയോഗം. നിയന്ത്രണം ഒഴിവാക്കാൻ തത്സമയ വിപണിയില്‍ നിന്ന് ഉയർന്ന വിലക്ക് കെഎസ്‌ഇബി കൂടുതല്‍ വൈദ്യുതി വാങ്ങിയിരുന്നു. കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണ സാധ്യതക്ക് കാരണമായി പറഞ്ഞിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങള്‍. പവർ എക്സ്ചേഞ്ചില്‍ നിന്ന് കാര്യമായി വൈദ്യുതി ലഭിച്ചു. ബുധനാഴ്ചത്തേക്കാള്‍ 8 ദശലക്ഷം യൂണിറ്റ് അധികം തല്‍സമയ വിപണിയില്‍ നിന്ന് വാങ്ങാനായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതാണ് ഒരു കാരണം. ഗ്രിഡ് വഴി ഷെഡ്യൂള്‍ ചെയതതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എടുക്കാനുമായി. 78 ദശലക്ഷം യൂണിറ്റിന് അധികം വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിഞ്ഞു.
ഒരു ദശലക്ഷം യൂണിറ്റിന്‍റെ എങ്കിലും വർധന കേന്ദ്രപൂളിലെ വിഹിതത്തിലും ഉണ്ടായി. അതേസമയം ഡയറക്ടർമാർ ഉള്‍പ്പെടെ പുറത്ത് പോയി നടത്തുന്ന ചർച്ചകളില്‍ ഈ മാസത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാൻ ഉള്ള കരാർ എത്തിക്കാനായതായി ധാരണയില്ല. ഈ മാസത്തേക്കുള്ള ഹ്രസ്വകാല കരാർ ഇല്ലെന്ന് ജൂണില്‍ തന്നെ ബോധ്യമായിട്ടും ഇപ്പോള്‍ നടത്തിയത് പോലുള്ള ശ്രമം അന്ന് നടത്തിയിരുന്നില്ല . നിലവിലെ പ്രതിസന്ധിയും കാലാവസ്ഥ പ്രശ്നവും അന്നേ തിരിച്ചറിഞ്ഞതുമാണ്. വരും മാസങ്ങളില്‍ പ്രതിസന്ധി ഒഴിവാക്കാൻ ബസ് പ്രോജക്ടുകള്‍ സമയത്ത് തീർക്കണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ നിർദേശം. മൈലാട്ടി, മുള്ളേരിയ പ്രോജക്ടുകള്‍ അടുത്തമാസം തീർക്കുമെന്നാണ് കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം, അരീക്കോട് പദ്ധതികള്‍ നവംബറില്‍ ആണ് തീർക്കേണ്ടത്. പോത്തൻകോട് പ്രോജക്‌ട് ഡിസംബറില്‍ തീർക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോളാർ വൈദ്യുതി ശേഖരിച്ച് വെക്കാൻ സംവിധാനം ഇല്ലാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ കരാർ പ്രകാരമുള്ള വൈദ്യുതി കെഎസ്‌ഇബി സറണ്ടർ ചെയ്യുകയാണന്ന് കമ്മീഷൻ നിരക്ഷീച്ചിരുന്നു.