സംസ്ഥാനത്തെ എഐ ക്യാമറകള്‍ കണ്ടെത്തിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് മോട്ടോർ വാഹന വകുപ്പ് ചുമത്തിയ പിഴത്തുക 1000 കോടി രൂപ പിന്നിട്ടു.
എന്നാല്‍ ഇതിന്റെ വലിയൊരു ഭാഗം ഇപ്പോഴും ഈടാക്കാനുണ്ട്. ഇതുവരെ 365 കോടി മാത്രമാണ് വാഹന ഉടമകളില്‍ നിന്ന് പിരിച്ചെടുത്തത്. 635 കോടി കുടിശ്ശികയായി തുടരുകയാണ്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകള്‍ പ്രവർത്തനം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിനിടെ ഒന്നര കോടിയോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടിയുടെ പിഴ പുതുതായി രേഖപ്പെടുത്തി. മേയ് വരെ ആകെ പിഴത്തുക 922 കോടിയായിരുന്നു. അതേസമയം വലിയ തോതില്‍ പിഴ കുടിശ്ശിക നിലനില്‍ക്കുന്നുണ്ടെങ്കിലും എ ഐ ക്യാമറകള്‍ റോഡ് സുരക്ഷയില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വിലയിരുത്തല്‍.
കുടിശ്ശികയായ തുക പിരിച്ചെടുക്കുന്നതിനായി സർക്കാർ ആംനെസ്റ്റി സ്കീം ഉള്‍പ്പെടെയുള്ള വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല