കുളിമുറി ദൃശ്യം പകർത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എസ്‌എഫ്‌ഐ നേതാവിനെതിരേ കേസ്.
പൈസക്കരി സ്വാശ്രയ കോളജിലെ യുയുസി നവനീതിനെതിരേയാണ് പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചത് ശരിയായില്ലെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് രാത്രി എട്ടിന് ചെമ്പന്തൊട്ടി ചുഴലിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീടിന് പുറത്തെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈല്‍ഫോണ്‍ കാണുകയായിരുന്നു.
ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ ബന്ധുക്കള്‍ നവനീതിനെ തടഞ്ഞുവച്ച് ഫോണ്‍ പരിശോധിച്ചപ്പോള്‍ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ തന്റെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റു ദൃശ്യങ്ങളും കണ്ടെത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.