പറഞ്ഞത് എന്റെ അഭിപ്രായം, പുലിക്കളിയെ ഒരു കലാരൂപമായി കാണാൻ കഴിയില്ല'; വിമര്‍ശനത്തില്‍ ഉറച്ച് വി കെ ശ്രീരാമൻ.
പുലിക്കളിയെ ഒരു കലാരൂപമായി കാണാന്‍ കഴിയില്ലെന്നും പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും വി കെ ശ്രീരാമന്‍ പ്രതികരിച്ചു. ഒരു തവണ മാത്രമാണ് പുലിക്കളി കണ്ടതെന്നും വീണ്ടും കാണാന്‍ തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള നാട്ടിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുലിക്കളിക്കെതിരായ നടന്‍ വി കെ ശ്രീരാമന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം കലാരൂപം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്.
പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്ന് തുടങ്ങിയ പരാമര്‍ശങ്ങളാണ് വി കെ ശ്രീരാമന്‍ പുലിക്കളിക്കെതിരെ നടത്തിയത്. പരാമര്‍ശത്തിനെതിരെ പുലിക്കളി സംഘങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വി കെ ശ്രീരാമന്റേത് ബോഡി ഷെയ്മിങാണെന്നും ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിക്കണമെന്നും പുലിക്കളി സംഘങ്ങള്‍ പ്രതികരിച്ചു. ഒരിക്കല്‍ മാത്രമാണ് പുലിക്കളി കണ്ടതെന്ന് പറയുന്ന ശ്രീരാമന്‍ ഇത്തവണത്തെ പുലികളി നേരിട്ട് കണ്ട് അഭിപ്രായം മാറ്റി പറയണമെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും സംഘങ്ങള്‍ ആവശ്യപെട്ടിട്ടുണ്ട്.