പെണ്‍കുട്ടി മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തിരുന്നു ; ആറുമാസം മുമ്പും കൊല്ലാന്‍ ശ്രമം നടത്തി,കരുവാറ്റയില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യം നടത്തിയത് മയക്കുമരുന്ന് ഉപയോഗിച്ച ശേഷമെന്ന് പോലീസ്.

ആണ്‍സുഹൃത്തിനോട് കൊല്ലാന്‍ പറഞ്ഞത് പെണ്‍കുട്ടി തന്നെയാണെന്നും കൊന്നില്ലെങ്കില്‍ താന്‍ തന്നെ ചെയ്യുമെന്നും പെണ്‍കുട്ടി പ്രതികളോട് പറഞ്ഞു. പോലീസ് ചോദ്യം ചെയ്യല്‍ വേളയില്‍ ഒരു കുലുക്കവുമില്ലാതെയായിരുന്നു പെണ്‍കുട്ടിയുടെ പെരുമാറ്റവും.

വീഡിയോകോളില്‍ കൊല്ലണമെന്നു പറഞ്ഞതും കൊല്ലേണ്ടരീതി പറഞ്ഞുകൊടുത്തതും പെണ്‍കുട്ടിയായിരുന്നു. കൈ പുറകോട്ട് കെട്ടണമെന്നും വിവസ്ത്രനാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതികള്‍ ആദ്യം കൊല്ലാന്‍ സമ്മതിച്ചില്ല. എന്നാല്‍ രാസലഹരി ഉപയോഗിച്ച ശേഷമായിരുന്നു കൃത്യത്തിലേക്ക് കടന്നത്. വീട്ടിലേക്കു വരാനുള്ള വഴികളും മറ്റും പെണ്‍കുട്ടി തന്നെ യുവാവിന് പറഞ്ഞുകൊടുത്തു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. വയോധികനൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ആഡംബരപ്രിയയായ പെണ്‍കുട്ടിയെ മുത്തശ്ശന്‍ കടുത്ത രീതിയില്‍ നിയന്ത്രിച്ചിരുന്നു. പെണ്‍കുട്ടി വീട്ടില്‍ താമസിച്ചു വരുന്നതിനും ആണ്‍കുട്ടികളുമായുള്ള ബന്ധത്തിന്റെ പേരിലും ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം ഇത് മാത്രമല്ല കാരണമെന്ന് പോലീസ് കരുതുന്നു. മുത്തശ്ശനില്‍ നിന്നും ബാഡ് ടച്ച്‌ പോലെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇത് പോലീസ് അത്ര വിശ്വസിച്ചിട്ടില്ല. പെണ്‍കുട്ടിയും പ്രതികളില്‍ ഒരാളായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും തമ്മില്‍ നിരന്തരം വാട്‌സാപ്പ് ചാറ്റ് നടത്തിയിരുന്നു. എന്നാല്‍ ചാറ്റില്‍ ഇത് സംബന്ധിച്ച വിവരം ഇല്ല. എന്നാല്‍ ആറു മാസം മുമ്പും പെണ്‍കുട്ടി മുത്തശ്ശനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉപദ്രവിക്കാമെന്ന് സൃഹൃത്ത് പറഞ്ഞെങ്കിലും താന്‍ അത് ചെയ്യുമെന്ന് പറഞ്ഞു.

കൊല്ലം സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും കരുവാറ്റയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. പെണ്‍കുട്ടി അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ്. ഉള്‍വലിഞ്ഞുള്ള സ്വഭാവക്കാരിയായ പെണ്‍കുട്ടി ആരുമായും അധികം അടുപ്പം ഉണ്ടായിരുന്നില്ല. സ്വകാര്യസ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി പോകുകയും വരികയുമൊക്കെ ചെയ്യുന്നത് ആരേയും നോക്കാതെയാണ്. ഈ കേസില്‍ പെണ്‍കുട്ടിയെക്കുറിച്ച്‌ ആദ്യം മൊഴി നല്‍കിയത് വീടിന് സമീപത്തെ കടക്കാരനാണ്.
മുത്തച്ഛന്‍ മരിച്ച വിവരം പുറത്തുവന്നിട്ടും പെണ്‍കുട്ടി ഒരു കുലുക്കവും കാണിച്ചില്ലെന്നും പതിവായി ചെയ്യാറുള്ളത് പോലെ പൊട്ടറ്റോ ചിപ്‌സും മധുരപലഹാരവും വാങ്ങിയെന്നും കടക്കാരന്‍ മൊഴി നല്‍കി. വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആളുകള്‍ വരുന്നത് കാണാമെന്നും ഇയാള്‍ പറഞ്ഞതാണ് പെണ്‍കുട്ടിയിലേക്ക് പോലീസിന്റെ സംശയം ഉയര്‍ത്തിവിട്ടത്. കൊല്ലത്ത് താമസിക്കുമ്പോള്‍ ഉണ്ടായിരുന്ന സുഹൃത്താണ് കൃത്യം നടത്തിയത്. കേസില്‍ പ്്‌ളസ്ടൂവിന് പഠിക്കുന്ന കുട്ടിയും പ്ലസ് ടൂവില്‍ വെച്ച്‌ പഠനം നിറുത്തിയ ആളുമാണ് പ്രതികള്‍. ഇവര്‍ ട്രെയിന്‍ കയറിയാണ് ആലപ്പുഴയില്‍ എത്തിയത്. തിരിച്ചുപോയതും ട്രെയിനിലായിരുന്നു.

തന്റെ വീട്ടില്‍ ആറരപവന്‍ സ്വര്‍ണ്ണം പല വസ്തുക്കളായി ഉണ്ടെന്നും പുതിയ ബൈക്ക് വേണ്ടെയെന്നും ചോദിച്ചാണ് പെണ്‍കുട്ടി പ്രതികളെ പ്രലോഭിപ്പിച്ചത്. തനിക്ക് ഒരു ഐഫോണ്‍ വേണമെന്നും പറഞ്ഞു. സ്വര്‍ണ്ണം വില്‍ക്കാന്‍ ആളെ ഏര്‍പ്പാടാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ഒരു കൗമാരക്കാരനും കൃത്യത്തില്‍ സഹായം നല്‍കിയതായി വിവരമുണ്ട്.
Previous Post Next Post