മെസിയെ കൊണ്ടുവരാൻ എന്ന പേരില്‍ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വഴി സർക്കാർ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലില്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. സ്പോണ്‍സർമാരായി റിപ്പോട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് മുതല്‍ സ്റ്റേഡിയം കൈമാറ്റം വരെ ചട്ടങ്ങള്‍ പാലിക്കാതെയെന്നാണ് അന്വേഷണ റിപ്പോർട്ട്.
മെസിയുടെ പേരിലെ തട്ടിപ്പ്; അന്നത്തെ കായിക മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പിണറായി വിജയൻ
മെസിയെ കേരളത്തില്‍ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ പറയുന്ന പ്രശ്നങ്ങള്‍ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനില്‍ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങള്‍ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, മെസിയുടെ പേരിലെ കള്ളക്കളിയില്‍ സർക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുകയാണ്. അന്വേഷണ റിപ്പോർട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകള്‍ ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാർ തർക്കത്തില്‍ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കി.