ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യൻ യുവതിയുടെ 5 മിനിറ്റത്തെ കുളിക്ക് വൻ തുക പിഴ അടയ്ക്കേണ്ടി വന്ന സംഭവം വലിയ വാർത്തയായിരിക്കുകയാണ്.നികുതി ഉള്‍പ്പെടെ 1,900 ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 1.3 ലക്ഷം രൂപ) ഇതിനായി ചാർജ് ചെയ്തത്.
ചൂടുവെള്ളത്തില്‍ അഞ്ച് മിനിറ്റ് കുളിക്കുന്നത് സാധാരണ ഒരു ദിവസത്തെ കാര്യമാണ്, എന്നാല്‍ അത് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് ആരും കരുതുകയില്ല. ഇൻസ്റ്റാഗ്രാമിലൂടെയാണ് വാമിക എന്ന യുവതി തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. തുടക്കത്തില്‍ അലാറം അടിച്ചതിന് പിന്നില്‍ താനാണെന്ന് അവള്‍ക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.
"ഫയർ അലാറം അടിച്ചതിന് എനിക്ക് 1800 ഡോളർ പിഴ ലഭിച്ചു, ഇതെന്താണ് സംഭവം?" എന്ന ചോദ്യത്തോടെയാണ് വാമിക തന്റെ വീഡിയോ ആരംഭിക്കുന്നത്.
താൻ പെട്ടെന്ന് കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ ഫയർ അലാറം അടിച്ചതെന്ന് വാമിക പറയുന്നു. തുടർന്ന് കെട്ടിടം ഒഴിയാനുള്ള അറിയിപ്പും വന്നു, എന്നാല്‍ ആളുകള്‍ ശരിക്കും പുറത്തുപോകേണ്ടതുണ്ടോ എന്ന് അവള്‍ക്ക് ആദ്യം ഉറപ്പില്ലായിരുന്നു. ഇത് വല്ല മോക്ക് ഡ്രില്ലും ആയിരിക്കുമെന്ന് കരുതി അവള്‍ ഉടൻ തന്നെ താഴേക്ക് പോയില്ല. എന്നാല്‍ 25 മിനിറ്റിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇതൊരു പരീക്ഷണമല്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.താഴെയുള്ള ആളുകളോട് സംസാരിക്കുമ്പോള്‍, അലാറം അടിച്ച സമയത്ത് താൻ കുളിക്കുകയായിരുന്നു എന്ന് വാമിക പറഞ്ഞു. ഇത് കേട്ട ബില്‍ഡിംഗ് മാനേജർ കുളിച്ചുകൊണ്ടിരുന്നത് നിങ്ങളാണോ എന്ന് ചോദിച്ചപ്പോഴാണ് തന്റെ കുളിയാണ് ഇതിനെല്ലാം കാരണമായതെന്ന് അവള്‍ മനസ്സിലാക്കുന്നത്.
കുളിക്കുമ്പോള്‍ ബാത്ത്റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ ഓണ്‍ ചെയ്തിരുന്നില്ലെന്ന് വാമിക പിന്നീട് വ്യക്തമാക്കി. ബാത്ത്റൂമില്‍ ഉയർന്ന ചൂടുവെള്ളത്തിന്റെ ആവി ഫയർ അലാറത്തില്‍ തട്ടിയതാണ് അത് പ്രവർത്തിക്കാൻ കാരണമെന്നാണ് അവള്‍ കരുതുന്നത്.
"ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇതുപോലെ സംഭവിച്ചിരുന്നെങ്കില്‍ ഇത്രയും നാണക്കേട് തോന്നില്ലായിരുന്നു. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാൻ ഇതെങ്ങനെ ചെയ്തു? എനിക്ക് വാക്കുകളില്ല," എന്ന് വാമിക തമാശരൂപേണ പറഞ്ഞു. വീഡിയോയുടെ അടിക്കുറിപ്പില്‍ നികുതി ഉള്‍പ്പെടെ 1,900 ഓസ്ട്രേലിയൻ ഡോളർ നല്‍കേണ്ടി വന്നതായി അവള്‍ കുറിച്ചു.