സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യം, ഡീസല്‍ സബ്സിഡി, കണ്‍സെഷൻ...; ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തി സ്വകാര്യ ബസുടമകള്‍


സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ ഗതാഗത മന്ത്രി സി.പി. ജോണ്‍ ബസ് ഉടമകളുമായി ചർച്ച നടത്തി.

തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിലായിരുന്നു ചര്‍ച്ച. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സര്‍വീസ് വൻ നഷ്ടത്തിലായെന്ന ബസുടകമളുടെ പരാതിയെ തുടർന്നാണ് നടപടി. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്‌, ടിക്കറ്റിന്‍റെ പണം സര്‍ക്കാര് നല്‍കണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കണ്‍സെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ബസുടകമള് ഉന്നയിച്ചു. ചർച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദര്‍ശിനി നടപ്പാക്കിയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. പലയിടത്തും ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. സ്വകാര്യ ബസുകള്‍ മറ്റ് വരുമാന സ്രോതസ്സ് തേടണമെന്ന് മന്ത്രി പറഞ്ഞിരുന്നു.

വയനാട്ടില്‍ സ്വകാര്യ ബസുകള്‍ വിദ്യാർത്ഥികളുടെ കണ്‍സഷൻ ചാർജ് വർധിപ്പിച്ചതിനെതിരെ കല്പറ്റ ആർടിഒ ഓഫീസില്‍ പ്രതിഷേധം നടത്തിയിരുന്നു. എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ കല്പറ്റ ആർടിഒയെ ഉപരോധിച്ചു. കുട്ടികളില്‍ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എസ്‌എഫ്‌ഐ പ്രതിഷേധം.

Previous Post Next Post