ജി സുധാകരന് താക്കീതുമായി സിപിഎം; സമീപനം മാറ്റിയില്ലെങ്കില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്

അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് താക്കീത്.

രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കടന്നാക്രമിച്ചാല്‍ പ്രതികരിക്കേണ്ടി വരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ  പ്രതികരിച്ചു.

ആലപ്പുഴയില്‍ ആളിക്കത്തി ജി സുധാകരൻ സിപിഎം പോര്. ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ജി സുധാകരന് സിപിഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, സുധാകരനെതിരായ സിപിഎം നീക്കം സിപിഎം പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് കെ സി വേണുഗോപാല്‍ എംപി മറുപടി പറഞ്ഞു. അതിനിടെ പൊതിച്ചോറുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ സുധാകരൻ മലക്കം മറിഞ്ഞു.

നീർക്കുന്നം സ്‌കൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ തുറന്ന പോരിൻ്റെ തുടർച്ചയിലായിരുന്നു സുധാകരന്റെ ഓഫീസിലേക്കുള്ള സിപിഎം പ്രതിഷേധം. ഔദ്യോഗിക വേദികള്‍ പോലും പാർട്ടിയെയും പാർട്ടി നേതാക്കളെയും അപമാനിക്കാൻ സുധാകരൻ ഉപയോഗിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സുധാകരനോടുള്ള അവധാനതയോടെയുള്ള പ്രതികരണം ദൗർബല്യമായി കാണരുതെന്നും സിപിഎം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, സുധാകരനെ തെരുവില്‍ വിചാരണ ചെയ്യാനുള്ള സിപിഎം നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ അദ്ദേഹത്തിന് പിന്തുണയുമായി കെസി വേണുഗോപാല്‍ എംപി അടക്കം കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

ഇതിനിടയിലാണ് മെഡിക്കല്‍ കോളജില്‍ വിവിധ സംഘടനകളുടെ പൊതിച്ചോറ് വിതരണം നിർത്തിവയ്ക്കണമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന സുധാകരൻ തിരുത്തിയത്. പൊതിച്ചോറ് വിതരണം നിർത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും മെഡിക്കല്‍ കോളേജിനുള്ളില്‍ വെച്ച്‌ പാചകം ചെയ്യുന്നതിന് പകരം പുറത്ത് പാചകം ചെയ്ത് എത്തിക്കണം എന്നാണ് താൻ പറഞ്ഞതെന്ന് സുധാകരൻ വിശദീകരിച്ചു. ഓരോ സംഘടനയുടെയും ബാനറില്‍ ഭക്ഷണം വിതരണം നടത്തി ആശുപത്രി പരിസരം മത്സരവേദി ആക്കരുത് എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരൻ ന്യായീകരിക്കുന്നു. ചോദ്യം ചോദിച്ച സിപിഎം പാർട്ടി ചാനല്‍ കൈരളി ലേഖകനെ സുധാകരൻ വർഗീയവാദിയെന്ന് വിളിച്ചതും വിവാദമായിട്ടുണ്ട്.
Previous Post Next Post